തിരുവനന്തപുരത്ത് അനധികൃത സ്പാകള്‍ക്ക് പൂട്ട് വീഴും ! സെക്രട്ടറിയറ്റിന് മുന്നിലെ കേന്ദ്രം സ്പര്‍ശന്‍ സ്പാ നഗരസഭ പൂട്ടിച്ചു; വ്യാപക പരിശോധനയ്ക്ക് മേയറുടെ നിര്‍ദ്ദേശം, ക്രോസ് മസാജിംഗ് അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തിലെ സ്പാ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. സെക്രട്ടറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍’ സ്പാ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം താല്‍ക്കാലികമായി പൂട്ടിച്ചു.

നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ സ്പര്‍ശന്‍ സ്പാക്ക് പ്രവര്‍ത്തനാനുമതിയോ മറ്റ് രേഖകളോ ഇല്ലെന്ന് കണ്ടെത്തി.ഒരു ലൈസന്‍സിന്റെ മറവില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്പാ, റിതിന്‍ എന്ന മാനേജരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേന്ദ്രം തുറക്കാന്‍ അനുവദിക്കൂ.തിരുവല്ലയിലെ സ്പാ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍, തിരുവനന്തപുരത്തെ സ്പാകളില്‍ പരിശോധന ശക്തമാക്കുമെന്ന് മേയര്‍ വി.വി. രാജേഷ് പ്രഖ്യാപിച്ചിരുന്നു.

സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗും അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്ന പരാതിയില്‍ പോലീസ്-കോര്‍പ്പറേഷന്‍ സംയുക്ത പരിശോധനകള്‍ തുടരും.അംഗീകൃത ഡോക്ടര്‍മാരുടെ സാന്നിധ്യമില്ലാതെയും ചട്ടങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കുമെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി.

നാളെ മുതല്‍ നഗരത്തിലെ മറ്റ് സ്പാകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗണേഷ് കുമാര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടിയുണ്ടാകും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.