തിരുവനന്തപുരത്ത് മേയര്‍ വിവി രാജേഷ് പൂട്ടിച്ചത് ബിജെപിക്കാരന്റെ സ്പാ? വിവി മേയറാകാതിരിക്കാന്‍ ചരടുവലിച്ച ‘നേതാവിന്റെ’ അനുയായിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; സ്പാ രാഷ്ട്രീയം ചര്‍ച്ചയാകുമ്പോള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്പാകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മേയര്‍ വി.വി. രാജേഷ് മുന്നോട്ട് പോകുമ്പോള്‍, ബിജെപിക്കുള്ളിലും അത് ചര്‍ച്ച. സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ പൂട്ടിച്ച് മേയര്‍ വി.വി. രാജേഷ് മാതൃക കാട്ടിയപ്പോള്‍, നടപടി നേരിട്ടത് ബിജെപിയിലെ തന്നെ പ്രമുഖ നേതാവാണെന്നതാണ് ഇപ്പോള്‍ പാര്‍ട്ടി വൃത്തങ്ങളിലെ ചൂടുള്ള ചര്‍ച്ച.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മറ്റൊരു പ്രമുഖ പാര്‍ട്ടിയില്‍ നിന്നും ബിജെപിയിലേക്ക് എത്തിയ നേതാവിന്റേതാണ് പൂട്ടിച്ച ഈ സ്പാ. കോവളത്തും ഇയാള്‍ക്ക് സമാനമായ രണ്ടു സ്ഥാപനമുണ്ട്. ബിജെപിയിലെ ഔദ്യോഗിക വിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഇയാള്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സജീവമായി ചരടുവലികള്‍ നടത്തിവരികയായിരുന്നു. വി.വി. രാജേഷിനെ മേയറാക്കാതിരിക്കാന്‍ പിന്നില്‍ നിന്ന് നീക്കങ്ങള്‍ നടത്തിയ ഒരു മുതിര്‍ന്ന നേതാവിന്റെ അടുത്ത അനുയായി കൂടിയാണ് ഈ സ്പാ ഉടമ. അതുകൊണ്ടുതന്നെ, സ്പാ പൂട്ടിച്ച നടപടി ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ കൂടെ ഭാഗമാണെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്.

എങ്കിലും, തെറ്റ് ആര് ചെയ്താലും വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശമാണ് വി.വി. രാജേഷ് ഈ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്. ജോലിക്കായി എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. യോഗ്യതയില്ലാത്ത ജീവനക്കാരെ വെച്ച് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്ന് നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം കണ്ടെത്തി.

ക്രോസ് മസാജിംഗ് അടക്കമുള്ള നിയമവിരുദ്ധ കാര്യങ്ങള്‍ സ്ഥാപനത്തില്‍ നടന്നിരുന്നതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ‘ലൈസന്‍സ് എടുത്ത വ്യക്തിയല്ല സ്പാ നടത്തുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരും’ എന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വന്തം പാര്‍ട്ടിക്കാരനാണെന്ന് അറിഞ്ഞിട്ടും നിയമലംഘനത്തിന് കൂട്ടുനില്‍ക്കാതെ മേയര്‍ എടുത്ത കര്‍ക്കശ നിലപാട് പൊതുസമൂഹത്തില്‍ വലിയ പ്രശംസ നേടുന്നുണ്ട്. വരും ദിവസങ്ങളില്‍ നഗരത്തിലെ കൂടുതല്‍ സ്പാകളില്‍ മിന്നല്‍ പരിശോധന തുടരുമെന്ന് വി.വി. രാജേഷ് അറിയിച്ചു.

സെക്രട്ടേറിയേറ്റിന് എതിര്‍വശത്തുള്ള സ്പര്‍ശന്‍ വെല്‍നെസ് സ്പാ പൂട്ടിച്ചത് കോര്‍പറേഷനാണ്. സ്പാ നടത്തിപ്പുകാര്‍ മോശമായി പെരുമാറിയെന്ന ഒരു പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സ്പായിലെ ജീവനക്കാര്‍ക്ക് ആവശ്യമായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി. കോര്‍പറേഷന്റെ ഹെല്‍ത്ത് വിഭാഗവും പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ‘സ്പായുടെ ലൈസന്‍സ് എടുത്തിരിക്കുന്ന വ്യക്തിയല്ല ഇപ്പോള്‍ സ്ഥാപനം നടത്തുന്നത്. യോഗ്യത ഇല്ലാത്തവരാണ് സ്പാ നടത്തുന്നത്. സ്ഥാപനം നടത്തുന്നതിനും മസാജ് നടത്തുന്നതിനും മാനദണ്ഡങ്ങള്‍ ഇവര്‍ പാലിക്കുന്നില്ല.’ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞു.

സ്പര്‍ശന്‍ വെല്‍നെസ് സ്പായില്‍ ശനിയാഴ്ച വൈകുന്നേരം ഇന്റര്‍വ്യൂ നടന്നിരുന്നു. ശേഷം, ജോലിയുടെ ഭാഗമായി ചില തെറ്റായ കാര്യങ്ങളിലും കൂടി ഭാഗമാകേണ്ടി വരുമെന്ന് സ്പാ അധികൃതര്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടി പറയുന്നു. ‘ജീവനക്കാരടക്കം പെരുമാറിയത് വളരെ മോശമായ രീതിയിലാണ്. ചെയ്യേണ്ടിവരുന്ന കാര്യങ്ങളെക്കുറിച്ചു പറയുന്നതിനിടെ മോശം പെരുമാറ്റമാണ് നേരിടേണ്ടിവന്നത്.’ യുവതി പരാതിപ്പെട്ടതായി പോലീസ് പറയുന്നു.

സ്ഥാപനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പെണ്‍കുട്ടി മേയറെ വിളിച്ചു. അതിന് ശേഷം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ സ്പര്‍ശന്‍ വെല്‍നെസ് സ്പായില്‍ മിന്നല്‍ പരിശോധന നടത്തിയത്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.