കേരളം കാത്തിരുന്ന വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഇല്ല ; പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വെറും ‘ഷോ’ ആയി മാറിയെന്ന് വിമര്‍ശനം

തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതാക്കളും അണികളും ആഴ്ചകളായി കൊട്ടിഘോഷിച്ച വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും നടത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. തലസ്ഥാനത്തെ വികസന കുതിപ്പിന് കരുത്താകുമെന്ന് കരുതിയ സില്‍വര്‍ ലൈന്‍, മെട്രോ റെയില്‍ രണ്ടാം ഘട്ടം, നേമം റെയില്‍വേ ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചത് ബിജെപി കേന്ദ്രങ്ങളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് നടന്ന വിപുലമായ റോഡ് ഷോയിലും രാഷ്ട്രീയ പൊതുയോഗത്തിലും മോദി പങ്കെടുത്തുവെങ്കിലും, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വികസന പാക്കേജുകളൊന്നും പ്രഖ്യാപിക്കപ്പെട്ടില്ല. റെയില്‍വേ സംഘടിപ്പിച്ച പരിപാടിയിലും പുതിയ പദ്ധതികളെക്കുറിച്ച് സൂചനകളൊന്നുമുണ്ടായിരുന്നില്ല. അഞ്ചു മിനിറ്റോളം കേരളവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങള്‍ പറയുമെന്ന് പ്രസംഗത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചുവെങ്കിലും പദ്ധതികളെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ല. ഇത് പ്രവര്‍ത്തകരിലും അണികളിലും വലിയ നിരാശയാണ് പടര്‍ത്തിയിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രിയെ എത്തിച്ച് വികസനരേഖ അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. എന്നാല്‍ ഇത്തവണയും വിഴിഞ്ഞം തുറമുഖത്തിനായുള്ള ഫണ്ട് അനുവദിക്കുന്ന കാര്യത്തിലോ, തലസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങിയ പദ്ധതികളിലോ വ്യക്തമായ ഉറപ്പുകള്‍ ലഭിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് എടുക്കാന്‍ പ്രധാനമന്ത്രി മറന്നില്ലെങ്കിലും, അതിനായുള്ള സഹായം വായ്പയായാണ് അനുവദിച്ചതെന്നാണ വസ്തുത . മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജിനെക്കുറിച്ചും സന്ദര്‍ശനത്തില്‍ പരാമര്‍ശമുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.

ചുരുക്കത്തില്‍, രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമപ്പുറം കേരളത്തിന്റെ അടിസ്ഥാന വികസന ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിമര്‍ശനം ശക്തമാവുകയാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.