വാഷിങ്ടൻ: അമേരിക്കൻ സാമ്പത്തിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട്, രാജ്യത്ത് പുതുതായി അച്ചടിക്കുന്ന പേപ്പർ കറൻസികളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. സാധാരണയായി ട്രഷറി സെക്രട്ടറിയും ട്രഷററും മാത്രം ഒപ്പിടുന്ന കറൻസിയിൽ ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് രേഖപ്പെടുത്തുന്നത് അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ്.
അമേരിക്കയുടെ സാംസ്‌കാരികവും ഭരണപരവുമായ അടയാളങ്ങളിൽ ട്രംപിന്റെ പേരും രൂപവും ഉൾപ്പെടുത്തുന്ന വിപുലമായ നടപടികളുടെ തുടർച്ചയായാണ് ഈ നീക്കം. ഇതിനോടകം തന്നെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ്, കെന്നഡി സെന്റർ പെർഫോമിങ് ആർട്‌സ് വേദി, പുതിയ ക്ലാസ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്ക് ട്രംപിന്റെ പേര് നൽകിക്കഴിഞ്ഞു. ഇതിന് പുറമെ ട്രംപിന്റെ മുഖം ആലേഖനം ചെയ്ത സ്വർണനാണയങ്ങൾ പുറത്തിറക്കാനുള്ള ആലോചനകളും സജീവമാണ്.
അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങൾ പ്രമാണിച്ചാണ് ഈ പ്രത്യേക പരിഷ്കാരം നടപ്പിലാക്കുന്നത്. പുതിയ കറൻസികളിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ ഒപ്പിനൊപ്പമായിരിക്കും പ്രസിഡന്റിന്റെ ഒപ്പും ഇടംപിടിക്കുക. രാജ്യത്തിന്റെ ചരിത്രപരമായ നേട്ടങ്ങളെയും വ്യക്തിത്വങ്ങളെയും അംഗീകരിക്കുന്നതിനുള്ള ഏറ്റവും ശക്തമായ മാർഗമാണിതെന്ന് സ്കോട്ട് ബെസെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. നടപടി തികച്ചും ഉചിതവും അർഹവുമാണെന്ന് യുഎസ് ട്രഷറർ ബ്രാൻഡൻ ബീച്ചും കൂട്ടിച്ചേർത്തു.
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കം
നിലവിൽ ബ്യൂറോ ഓഫ് എൻഗ്രേവിങ് ആൻഡ് പ്രിന്റിങ് ആണ് അമേരിക്കയിലെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. നാണയങ്ങളുടെ നിർമ്മാണ ചുമതല യുഎസ് മിന്റിനാണ്. പുതിയ മാറ്റത്തോടെ ആഗോള സാമ്പത്തിക രംഗത്തെ കരുത്തുറ്റ സാന്നിധ്യമായ ഡോളർ ബില്ലുകൾക്ക് പുതിയൊരു രാഷ്ട്രീയ മുഖം കൂടി കൈവരുകയാണ്.


ഹോർമുസ് കടലിടുക്ക് തുറന്നു: നിയന്ത്രണങ്ങളോടെ കപ്പൽ ഗതാഗതം പുനരാരംഭിക്കുന്നു, ആഗോള എണ്ണവിപണിയിൽ ആശ്വാസം





