വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയായ മാർ-എ-ലാഗോ റിസോർട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച തോക്കുധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു. പാം ബീച്ചിലെ അതീവ സുരക്ഷാ മേഖലയിൽ പ്രാദേശിക സമയം പുലർച്ചെ 1.30-ഓടെയാണ് സംഭവം നടന്നത്. കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. അക്രമി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് സാധാരണയായി വാരാന്ത്യങ്ങൾ ചെലവഴിക്കാൻ എത്തുന്ന ഇടമാണ് മാർ-എ-ലാഗോ എങ്കിലും സംഭവസമയത്ത് അദ്ദേഹം വൈറ്റ് ഹൗസിലായിരുന്നു. ഏകദേശം 20 വയസ്സ് തോന്നിക്കുന്ന യുവാവാണ് അക്രമിയെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ സുരക്ഷാ ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും ഇയാൾക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്നും കണ്ടെത്താൻ സീക്രട്ട് സർവീസ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രസിഡന്റിന് നേരെ നേരത്തെയും വധശ്രമങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ മാർ-എ-ലാഗോയിലെ സുരക്ഷ വീണ്ടും കർശനമാക്കിയിരിക്കുകയാണ്. അക്രമി എങ്ങനെ സുരക്ഷാ വലയം ഭേദിച്ച് ഉള്ളിലെത്തി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ പാം ബീച്ച് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.


ഡോളർ നോട്ടുകളിൽ ഇനി ട്രംപിന്റെ ഒപ്പും; അമേരിക്കൻ കറൻസി ചരിത്രത്തിൽ പുതിയ അധ്യായം
1990-ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി; ഹോര്‍മുസില്‍ വീണ്ടും തീമഴ; മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന് സേനയുടെ ആക്രമണം; 20 കപ്പല്‍ തടഞ്ഞെന്ന് അമേരിക്കയും; പശ്ചിമേഷ്യ സംഘര്‍ഷ മുനമ്പ്





