ഓപ്പറേഷന്‍ ‘ബാര്‍ കോഡ്’: സംസ്ഥാനത്തെ ബാറുകളിലും എക്‌സൈസ് ഓഫീസുകളിലും വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്; കണ്ടെത്തിയത്‌ വ്യാപക ക്രമക്കേടുകളും മാസപ്പടിയുടെ വിവരങ്ങളും

Operation-Vigilance-Raid.

തിരുവനന്തപുരം: സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകളും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളും കേന്ദ്രീകരിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ ഓപ്പറേഷന്‍ ‘ബാര്‍ കോഡ്’ മിന്നല്‍ പരിശോധനയില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ പുറത്ത്. പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ബാറുകളില്‍ നടക്കുന്ന അനധികൃത മദ്യവില്‍പ്പനയ്ക്കും ക്രമക്കേടുകള്‍ക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാസപ്പടിയും മദ്യവും കൈക്കൂലിയായി വാങ്ങി കൂട്ടുനില്‍ക്കുന്നു എന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

സംസ്ഥാനത്തെ 66 ബാര്‍ ഹോട്ടലുകളിലും അവയുമായി ബന്ധപ്പെട്ട എക്‌സൈസ് ഓഫീസുകളിലുമാണ് ഡിസംബര്‍ 29-ന് വിജിലന്‍സ് സംഘം ഒരേസമയം പരിശോധന നടത്തിയത്. റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ് പുറത്തുവിട്ടു. ആലപ്പുഴയിലെ ഒരു ബാറില്‍ നിന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുതല്‍ വിവിധ സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്ക് വരെ നല്‍കിയ 3,56,000 രൂപയുടെ മാസപ്പടി വിവരം അടങ്ങിയ രജിസ്റ്റര്‍ വിജിലന്‍സ് പിടിച്ചെടുത്തു. ഉദ്യോഗസ്ഥരുടെ പേരും തസ്തികയും സഹിതമാണ് ഇതില്‍ രേഖപ്പെടുത്തിയിരുന്നത്.

മലപ്പുറം നിലമ്പൂര്‍ എക്‌സൈസ് ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങി സൂക്ഷിച്ചിരുന്ന 5 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ഇത് തുടര്‍നടപടികള്‍ക്കായി ലോക്കല്‍ പോലീസിന് കൈമാറി. ലൈസന്‍സ് വ്യവസ്ഥ പ്രകാരം രാവിലെ 11 മണിക്ക് തുറക്കേണ്ട പല ബാറുകളും 10 മണിക്ക് തന്നെ മദ്യവില്‍പ്പന നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തി. കൊല്ലം ജില്ലയിലും ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തി.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതെ തന്നെ ഇന്‍സ്‌പെക്ഷന്‍ രജിസ്റ്ററുകളില്‍ വ്യാജമായി രേഖപ്പെടുത്തുന്ന രീതിയും കണ്ടെത്തി. തൃശൂരിലെ ഒരു ബാറില്‍ ഉദ്യോഗസ്ഥന്‍ എത്തിയതായി രേഖപ്പെടുത്തിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥനെ കാണാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ മുദ്രയില്ലാത്ത ‘സെക്കന്റ്‌സ്’ മദ്യം ബാറുകളില്‍ വില്‍ക്കുന്നതായും ഇതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും വിജിലന്‍സ് കണ്ടെത്തി.

പരിശോധനയില്‍ സംശയാസ്പദമായ നിരവധി ബാങ്ക് ഇടപാടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്: വയനാട്ടിലെ ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്റെ യു.പി.ഐ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയില്‍ 3,51,000 രൂപ ലഭിച്ചതായി കണ്ടെത്തി. ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ ബെവ്‌കോ വെയര്‍ഹൗസ് ജീവനക്കാരന് പണം അയച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും അവരുടെ ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരാനാണ് വിജിലന്‍സിന്റെ തീരുമാനം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.