വിഘടനവാദികൾക്ക് ആയുധപരിശീലനം: അമേരിക്കൻ പൗരനടക്കം 7 വിദേശികൾ എൻഐഎ പിടിയിൽ

ന്യൂ ഡൽഹി: മിസോറം അതിർത്തി വഴി മ്യാൻമറിലേക്ക് കടന്ന് വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധപരിശീലനവും സാങ്കേതിക സഹായവും നൽകിയ സംഭവത്തിൽ അമേരിക്കൻ പൗരനടക്കം ഏഴ് വിദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) അറസ്റ്റ് ചെയ്തു. മർത്യു ആരോൺ വാൻ ഡൈക് എന്ന അമേരിക്കൻ പൗരനും ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാൻകിവ് മരിയൻ, ഹോൺചാരുക് മാക്സിം, കാമിൻസ്കി വിക്ടർ എന്നീ ആറ് യുക്രെയ്ൻ സ്വദേശികളുമാണ് പിടിയിലായത്.

2026 ഫെബ്രുവരിയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇവർ, നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നതിന് ആവശ്യമായ പ്രത്യേക അനുമതികളില്ലാതെ, നിയന്ത്രിത മേഖല പെർമിറ്റ് (RAP) അല്ലെങ്കിൽ, സംരക്ഷിത മേഖല പെർമിറ്റ് (PAP) മിസോറമിലേക്ക് കടക്കുകയും അവിടെനിന്ന് അതിർത്തി ലംഘിച്ച് മ്യാൻമറിലെത്തുകയുമായിരുന്നു. സംശയം ഒഴിവാക്കാനായി യുക്രെയ്നിൽ നിന്നുള്ള 14 അംഗ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇന്ത്യയിലെത്തിയത്. ഇതിൽ ലിബിയൻ ആഭ്യന്തരയുദ്ധത്തിലും ഇറാഖിലെ ഐഎസ് വിരുദ്ധ പോരാട്ടങ്ങളിലും പങ്കെടുത്ത ചരിത്രമുള്ള വാൻ ഡൈക് എന്ന അമേരിക്കൻ പൗരൻ അതീവ അപകടകാരിയാണെന്നാണ് സൂചന.

മ്യാൻമറിലെത്തിയ സംഘം ഇന്ത്യയ്ക്ക് ഭീഷണിയായ തീവ്രവാദി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തുകയും അവർക്ക് ഡ്രോൺ ആക്രമണം, ജാമിംഗ് സാങ്കേതികവിദ്യ, യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തതായി എൻ‌ഐ‌എ കണ്ടെത്തിയിട്ടുണ്ട്. നിരോധിത സംഘടനകൾക്ക് ഡ്രോണുകളും ആയുധങ്ങളും വിതരണം ചെയ്യാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. ദൽഹി, ലഖ്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്നായി മാർച്ച് 13-നാണ് ഇവരെ പിടികൂടിയത്.

നിലവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (UAPA), സെക്ഷൻ 18, മറ്റ് നിയമങ്ങൾ ഉൾപ്പെടെയുള്ള കടുത്ത വകുപുകൾ ചുമത്തി ഇവരെ മാർച്ച് 27 വരെ എൻ‌ഐ‌എ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനങ്ങൾക്കും നിഴൽ യുദ്ധത്തിനുമായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലോഞ്ച് പാഡുകളായി ഉപയോഗിക്കുന്ന വിദേശ കൂലിപ്പടയാളികളുടെ ഭീഷണി വർദ്ധിച്ചുവരുന്നതായി മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മിസോറം, നാഗാലാൻഡ്, മണിപ്പൂർ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ വിദേശികളുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കേസിൽ ബാഹ്യ ഏജൻസികളുടെ ഇടപെടലോ സാമ്പത്തിക സഹായമോ ഉണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.