ശങ്കരദാസിന് അറസ്റ്റ് രേഖപ്പെടുത്താന്‍ പോലും കഴിയുന്ന ആരോഗ്യാവസ്ഥയില്ല; ദേവസ്വം ബോര്‍ഡ് മുന്‍ അംഗത്തിന്റെ അസുഖം അറസ്റ്റിന് തടസ്സം; വസ്തുത കോടതിയെ അറിയിക്കാന്‍ അന്വേഷണ സംഘം; ശബരിമല കൊള്ള: ഒരാളുടെ അറസ്റ്റ് അനിശ്ചിതത്വത്തില്‍ തന്നെ

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണ്ണായക പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാനുള്ള ആരോഗ്യസാഹചര്യമില്ലെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായെന്നത് വസ്തുതയാണെന്നും, നിലവിലെ ശാരീരിക അവസ്ഥയില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും പോലീസ് വിലയിരുത്തുന്നു. ഇക്കാര്യം ഔദ്യോഗികമായി തന്നെ കോടതിയെ അറിയിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

കെ.പി. ശങ്കരദാസിന് കടുത്ത ഓര്‍മ്മക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ പരിശോധിച്ച മെഡിക്കല്‍ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തുടര്‍നടപടികളില്‍ ജാഗ്രത പാലിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്താലും ഒരു മൊഴി പോലും രേഖപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാന്‍ പോലും സാധിക്കാത്ത വിധം ആരോഗ്യനില മോശമായതിനാല്‍ അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത് കൊണ്ട് അന്വേഷണത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നാണ് പോലീസിന്റെ ആന്തരിക വിലയിരുത്തല്‍.

അറസ്റ്റ് നടപടികള്‍ തടസ്സപ്പെട്ടാലും കേസിന്റെ അന്വേഷണം മുമ്പോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം. 2019-ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ ഇനി അറസ്റ്റിലാകാനുള്ള ഏക വ്യക്തി ശങ്കരദാസാണ്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഈ കേസില്‍ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ബോര്‍ഡ് അംഗങ്ങള്‍ക്ക് കുറ്റകൃത്യത്തില്‍ തുല്യ പങ്കുണ്ടെന്നും അവരെ എന്തുകൊണ്ട് പ്രതിചേര്‍ക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഇതിനു പിന്നാലെയാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ശങ്കരദാസിനെ പ്രതിചേര്‍ത്തുകൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എന്നാല്‍, ഹൈക്കോടതിയുടെ കര്‍ശന നിലപാട് നിലനില്‍ക്കെത്തന്നെ, പ്രതിയുടെ ഗുരുതരമായ ആരോഗ്യസ്ഥിതി പരിഗണിക്കാതെ അറസ്റ്റിലേക്ക് നീങ്ങുന്നത് ഗുണം ചെയ്യില്ല. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ. അസുഖം വസ്തുതയുമാണെന്നതാണ് ഇതിന് കാരണം.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.