‘ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും പേടിക്കില്ല’; പി.സി. ജോര്‍ജിനെതിരെ ദീപികയുടെ മുഖപ്രസംഗം! ; കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരായ അധിക്ഷേപത്തില്‍ സഭയ്ക്ക് കടുത്ത അമര്‍ഷം!

കോട്ടയം: ബിജെപി നേതാവ് പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും അധിക്ഷേപ പരാമർശങ്ങൾക്കും ഭീഷണികൾക്കും മുഖപ്രസംഗത്തിലൂടെ മറുപടി നൽകി സഭാ പത്രമായ ദീപിക. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക വ്യക്തമാക്കി. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും മുഖപ്രസംഗം കടുത്ത ഭാഷയിൽ വിമർശിച്ചു.

കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പി.സി. ജോർജ് നടത്തിയ വിവാദ പരാമർശങ്ങളാണ് ദീപികയെ ചൊടിപ്പിച്ചത്. ബിഷപ്പ് മഠങ്ങളിൽ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നും ഇത് ‘മര്യാദകേട്’ ആണെന്നുമായിരുന്നു ജോർജിന്റെ ആരോപണം.

“സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എന്നെക്കൊണ്ടാണ്. എന്തിനാണ് ഈ മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരയ്ക്കുന്നത്? രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കണ്ട് രാഷ്ട്രീയമായി തന്നെ നേരിടും. മെത്രാന്മാർ കാണിക്കുന്നത് പോക്രിത്തരമാണ്.” – ഇതായിരുന്നു ജോർജിന്റെ പ്രകോപനപരമായ വാക്കുകൾ.

 ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ നിയമങ്ങളെ ഉപയോഗിക്കുന്നതിനെക്കുറിച്ചും എഫ്സിആർഎ (FCRA) ഭീഷണികളെക്കുറിച്ചും മിണ്ടിപ്പോകരുത് എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ഇനിയും പറയേണ്ട കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് പത്രം വ്യക്തമാക്കി.

ദീപികയിലെ ചില വ്യക്തികൾ നിക്ഷേപകർക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്നും വാർത്തകൾ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സഭാ പിതാക്കന്മാർക്ക് പരാതി നൽകുമെന്നും ഷോൺ പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.