വർക്കല പാപനാശത്ത് തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് തമിഴ്നാട് സ്വദേശി

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ തമിഴ്‌നാട് സ്വദേശിയായ 18-കാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി. യുവാവിനെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറിയുള്ള ഭാഗത്ത് കടലിന് മുകളിലായി മൃതദേഹം കണ്ടെത്തുകയായിരുന്നു. ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്ന് വള്ളത്തിൽ മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ടൂറിസം പോലീസ് അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. രാവിലെ ഒൻപത് സുഹൃത്തുക്കൾക്കൊപ്പമാണ് അഫ്സർ വർക്കല പാപനാശം ബീച്ചിലെത്തിയത്. കടലിൽ കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ വലിയ തിരമാലയിൽപ്പെട്ട് അഫ്സർ കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള സമയമായതിനാൽ യുവാവിന് സ്വയം രക്ഷപ്പെടാൻ കഴിഞ്ഞില്ല.

യുവാവ് തിരയിൽപ്പെടുന്നത് കണ്ട ലൈഫ് ഗാർഡുകൾ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും നിമിഷങ്ങൾക്കകം അഫ്സർ കടലിനടിയിലേക്ക് താഴ്ന്നുപോയി. തുടർന്ന് ലൈഫ് ഗാർഡുകളും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ വലിയ തോതിലുള്ള തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ഇന്ന് ഉച്ചയോടെയാണ് കടലിൽ മൃതദേഹം പൊങ്ങിവന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.