തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ വെച്ച് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് മത്സ്യബന്ധന ബോട്ട് മുങ്ങി. അപകടത്തിൽപ്പെട്ട ഒൻപത് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. അപകടത്തെത്തുടർന്ന് കാണാതായ രണ്ട് പേർക്കായി കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. വിഴിഞ്ഞത്ത് നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടമുണ്ടായത്.
കൊല്ലം മരുതടി സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒമാനിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന പനാമ രജിസ്ട്രേഷനുള്ള ‘എം.ടി സോളിസ്’ എന്ന വ്യാപാര കപ്പലുമായി ബോട്ട് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏഴാം തീയതി ഉച്ചയ്ക്ക് ഒന്നേമുക്കാൽ മണിയോടെയാണ് ബോട്ട് മുങ്ങിയെന്ന വിവരം മുംബൈയിലെ കോസ്റ്റ് ഗാർഡ് മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിൽ ലഭിച്ചത്.
വിഴിഞ്ഞത്ത് നിന്നുള്ള കോസ്റ്റ് ഗാർഡ് കപ്പലായ ‘അനഘ്’ ഉടനടി സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രക്ഷപ്പെടുത്തിയ തൊഴിലാളികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിഴിഞ്ഞം തുറമുഖത്തെത്തിച്ചു. ഇവരെ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിതിൻ രാജ് ആത്മഹത്യ: ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ച് കോടതി
സംഭവത്തിൽ ഷിപ്പിംഗ് ഡയറക്ടർ ജനറൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാണാതായ രണ്ട് പേർക്കായി വിമാനങ്ങളുടെയും മറ്റ് കപ്പലുകളുടെയും സഹായത്തോടെ കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണ്. കപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.


സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; തൃശൂരിൽ ഷട്ടിൽ കളിക്കുകയായിരുന്ന നാല് കുട്ടികൾക്ക് പരുക്ക്





