കൊച്ചി: സംസ്ഥാനത്തെ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമേ അനുവദിക്കൂ എന്ന വിവാദ ഉത്തരവ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പിൻവലിച്ചു. ഇതോടെ ഔട്ട്ലെറ്റുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും യുപിഐയ്ക്കും പുറമെ ഇനി മുതൽ പണമായും (Cash) മദ്യത്തിന് വില നൽകാം.
പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ മാത്രമാക്കിയതിൽ ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു.
സാങ്കേതിക തകരാറുകൾ മൂലമോ മറ്റ് കാരണങ്ങളാലോ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ കഴിയാത്ത ഉപഭോക്താക്കൾക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.
ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനും കൗണ്ടറുകളിലെ തിരക്ക് കുറച്ച് സമയം ലാഭിക്കാനുമാണ് ‘ക്യാഷ്ലെസ്സ്’ രീതി ബെവ്കോ നടപ്പിലാക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമേ സ്വീകരിക്കൂ എന്ന ബോർഡുകളും കൗണ്ടറുകളിൽ സ്ഥാപിച്ചിരുന്നു.
എന്നാൽ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് പുതിയ എം.ഡി. എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുമെങ്കിലും പണമായി നൽകുന്നവർക്കും ഇനി മുതൽ സേവനം ലഭ്യമാകും.


ചാണ്ടി ഉമ്മനോടുള്ള അവഗണനയില്‍ കടുത്ത നീരസം; സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് ഉമ്മന്‍ചാണ്ടിയുടെ കുടുംബം; പരാതിയുമായി എ.കെ. ആന്റണിയുടെ വീട്ടില്‍; വി.ഡി.എസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ ‘പുതുപ്പള്ളിപ്പുകച്ചില്‍’!
സൈബർ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതി





