ആദിത്യയുടെ മരണം: ഇൻസ്റ്റഗ്രാമിലെ ‘ബ്ലാക്ക് വെനം’ അക്കൗണ്ടിൽ ദുരൂഹത; ഒരേ ഫോണിൽ നിന്ന് എട്ട് അക്കൗണ്ടുകൾ! കൊറിയൻ ബാൻഡ് ബന്ധത്തിൽ വൻ ട്വിസ്റ്റ്

കൊച്ചി: മാമല കക്കാട് പാറമടയിൽ പതിനാറുകാരിയായ ആദിത്യ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. പെൺകുട്ടി പിന്തുടർന്നിരുന്ന ‘ബ്ലാക്ക് വെനം’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കൊറിയൻ ചിത്രങ്ങളും ദുരൂഹമായ ഉള്ളടക്കങ്ങളുമുള്ള ഈ അക്കൗണ്ട് കുട്ടിയുടെ മരണത്തിന് പിന്നാലെ ഫോളോവേഴ്‌സ് കുറഞ്ഞ നിലയിലാണെന്ന് പോലീസ് കണ്ടെത്തി.

ആദിത്യ പഠിച്ചിരുന്ന സ്കൂളിലെ മറ്റൊരു വിദ്യാർത്ഥി രഹസ്യമായി കൊണ്ടുവന്നിരുന്ന ഫോൺ കേന്ദ്രീകരിച്ചാണ് ഫോറൻസിക് പരിശോധന നടന്നത്. ഈ ഒരു ഫോണിൽ നിന്ന് മാത്രം എട്ട് വ്യത്യസ്ത ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കുട്ടികൾ കൈകാര്യം ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ഇതിന്റെ ലോഗിൻ വിവരങ്ങൾ ശേഖരിച്ച പോലീസ്, കുട്ടികൾക്കിടയിൽ ഡിജിറ്റൽ ലോകത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണ്.

തനിക്ക് പ്രിയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമം കാരണമാണ് താൻ പോകുന്നത് എന്നാണ് ആദിത്യയുടെ കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ ആദിത്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലോ ഫോൺ റെക്കോർഡുകളിലോ അത്തരമൊരു വ്യക്തിയുമായി ബന്ധപ്പെട്ട സൂചനകളില്ലെന്ന് അധ്യാപകരും പോലീസും വ്യക്തമാക്കുന്നു.

ജനുവരി 27-ന് സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ ആദിത്യയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പാറമടയിൽ മൃതദേഹം കണ്ടെത്തുന്നത്. സമീപത്ത് ബാഗ് ഇരിക്കുന്നത് കണ്ട ബന്ധുവായ ഓട്ടോ ഡ്രൈവറാണ് ആദ്യം വിവരം പുറത്തറിയിച്ചത്.

കുട്ടികൾ ഉപയോഗിച്ചിരുന്ന വ്യാജ അക്കൗണ്ടുകൾ വഴി ആരെങ്കിലും ഇവരെ സ്വാധീനിച്ചിരുന്നോ അല്ലെങ്കിൽ വഞ്ചിച്ചിരുന്നോ എന്നാണ് സൈബർ സെൽ പരിശോധിക്കുന്നത്.കൊറിയൻ പോപ്പ് സംസ്കാരത്തോടുള്ള അമിതമായ താല്പര്യം കുട്ടികളെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി കാണുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഡിജിറ്റൽ തെളിവുകൾക്കായി കാത്തിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.