സി.പി.എമ്മിനെ വെട്ടിലാക്കി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം എ. സുരേഷ്. മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനായി കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ വിമര്‍ശനം ഒഴിവാക്കുന്നതിനായി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് കത്തയച്ച് സുരേഷ്. കഴിഞ്ഞ പതിമൂന്നുവര്ഷമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന സുരേഷ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാത്തുനിന്നിട്ടും എന്തുകൊണ്ട് തന്നെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നില്ലെന്ന ചോദ്യമാണ് ജനറല്‍ സെക്രട്ടറിയോട് ചോദിച്ചിരിക്കുന്നത്. ഇതിലൂടെ നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലമ്പൂഴയില്‍ അദ്ദേഹം എത്തിയാല്‍ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങളെ തടയുക എന്നതാണ് ലക്ഷ്യമാക്കുന്നത്.
സുരേഷിന് മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയിരുന്നെങ്കില്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുമായിരുന്നു. മലമ്പുഴപോലെ സി.പി.എമ്മിന്റെ കോട്ടയായ ഒരു മണ്ഡലത്തില്‍ അത്തരം പ്രചാരണങ്ങള്‍ വലിയതോതില്‍ ദോഷം ചെയ്യുമെന്നത് സുരേഷിനും മറ്റും വ്യക്തമായി അറിയുകയും ചെയ്യാമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സി.പി.എമ്മിനെ വെട്ടിലാക്കികൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് തന്നെ തുറന്ന കത്തയച്ച് അദ്ദേഹം ഒരു ബലിയാട് പ്രതീകം സൃഷ്ടിക്കാനുളള നീക്കം നടത്തിയിരിക്കുന്നത്.
ഇത് സി.പി.എമ്മിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. സുരേഷിന്റെ ആവശ്യം ഇനിയും പരിഗണിക്കാതെ പുറത്തുതന്നെ നില്ക്കുമെങ്കില് അദ്ദേഹം മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യുമെന്നത് ഏറെക്കുറെ ഉറപ്പാണ്. ആ പശ്ചാത്തലത്തില്‍ സുരേഷിനെതിരെ ശക്തമായ വിമര്‍ശനം പോലും ഉന്നയിക്കാന്‍ കഴിയാത്ത അവസ്ഥയും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നാണ് സുരേഷും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും കരുതുന്നത്. അതോടൊപ്പം തന്നെ പാര്‍ട്ടിയില്‍ ഇപ്പോഴും ശക്തമായ വിഭാഗീയത നിലനില്‍ക്കുന്നുണ്ടെന്നും പിണറായി വിജയന്റെ അപ്രമാദിത്തമാണ് ഉള്ളതെന്നും സ്ഥാപിക്കാനും കഴിയും. അതിന്റെ ഭാഗമായി കൂടിയാണ് ജനറല്‍ സെക്രട്ടറിക്ക് തന്നെ കത്ത് നല്‍കിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ കത്തുപ്രകാരം കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2013ല്‍ നടപടി കൈകൊണ്ടത്. അതുകൊണ്ടാണ് ജനറല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയതെന്ന് വാദിക്കാമെങ്കിലും കേരളത്തിലെ നേതാക്കളുടെ നിലപാട് മൂലം തിരിച്ചെടുക്കല്‍ നടന്നില്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പോലും വെറും കളിപ്പാവയാണെന്ന് വരുത്തിതീര്‍ക്കാനും കഴിയുമെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങളും കരുതുന്നു.
അതുകൊണ്ട് ഒന്നുകില്‍ സുരേഷിനെ പാര്‍ട്ടിയിലേയ്ക്ക് മടക്കികൊണ്ടുവരിക എന്നതിന് പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമാകണം. അല്ലെങ്കില്‍ വിമര്‍ശനങ്ങളെ അതിന്റെ മെരിറ്റില്‍ നേരിടാനുള്ള തന്ത്രങ്ങള്‍ സ്വീകരിക്കേണ്ടിവരും. അത് ഏറെക്കുറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. നിലവില്‍ സംഘടനാപരമായി വലിയ പ്രശ്നങ്ങള്‍ നേരിടുന്ന പാലക്കാട് ജില്ലയില്‍ ഈ നീക്കം സി.പി.എമ്മിന് കടുത്ത വെല്ലുവിളിതന്നെയാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. അതുകൊണ്ട് നിര്‍ണ്ണായകമായ ഒരു തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്ന ഘട്ടത്തില്‍ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് അവര്‍ ഉപദേശിക്കുന്നതും.
പാര്‍ട്ടി കമ്മറ്റികളിലെ വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി., വി എസ്സിന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വാര്‍ത്തകള്‍ നിര്‍മിച്ച് മാദ്ധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു, പാര്‍ട്ടി വിരുദ്ധ മാദ്ധ്യമങ്ങളിലെ ലേഖകരുമായി സൗഹൃദം സ്ഥാപിച്ചു..
തുടങ്ങിയ എഴോളം കുറ്റങ്ങളാണ് ചാര്‍ത്തപ്പെട്ടാണ് തന്നെ പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് കത്ത് ആരംഭിച്ചിരിക്കുന്നത്. താന്‍ വെറും ഒരു പാര്‍ട്ടി അംഗം മാത്രമാണ് ഉപരി കമ്മറ്റി കളില്‍ നടക്കുന്ന കാര്യങ്ങള്‍ തനിക്ക് അപ്രാപ്യമാണ് എന്ന കാര്യം താങ്കള്‍ക്കും അറിവുള്ളതാണ്..
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പി്എ എന്ന നിലയ്ക്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെട്ടിരുന്നത് സ്വഭാവികം മാത്രമാണ്..
ഒരു പാര്‍ട്ടി കുടുംബമാണ് തന്റേത്. ഓര്‍മ്മവെച്ച നാള് മുതല്‍ വീട്ടില്‍ നടക്കുന്ന തറ യോഗങ്ങളും കുടുംബ യോഗങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നത് ആ പശ്ചാത്തലത്തില്‍ വളര്‍ന്നു വന്ന തന്നെ സംബന്ധിച്ച് പാര്‍ട്ടി ജീവ വായുവാണ്…
പുറത്താക്കിയ നടപടിക്ക് ശേഷം പിന്നീട് പാര്‍ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്നെ സമീപിച്ച് അപ്പീല്നല്കിയിരുന്നു അദ്ദേഹം അനുഭാവ പൂര്‍വ്വം പരിഗണിക്കുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ സെക്രട്ടറിയേ കാണാന്‍ ആവശ്യപ്പെട്ടു.. അന്നത്തെ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്ര നെ കാണുകയും ചെയ്തു..
പിന്നീട് ഒരു വിവരവും കിട്ടാതായപ്പോള്‍ വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണന യില്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നടക്കാതെ ആയപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന താങ്കളെ തന്നെ സമീപിച്ചിരുന്നു.ജില്ലാ സെക്രട്ടറി യെ വീണ്ടും കാണാന്‍ ആവശ്യപ്പെട്ടു. വീണ്ടും ജില്ലാ സെക്രട്ടറിയെ കണ്ടു പരിഗണിക്കുന്നുണ്ട് എന്ന മറുപടി പിന്നെയും ലഭിച്ചു.
പിന്നീട് സ കോടിയേരി അസുഖ ബാധിത നായപ്പോള്‍ ആക്റ്റീങ് സെക്രട്ടറിയായ സ എ വിജയരാഘവനെയും കണ്ട് അപ്പീല്‍ കൊടുത്തു. അതിന് ശേഷം ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി സ ഇ എന്‍ സുരേഷ് ബാബു സഹോദര തുല്യനായത് കൊണ്ട് തന്നെ അദ്ദേഹത്തോട് വിഷയം അവതരിപ്പിച്ചു അദ്ദേഹം വീണ്ടും ഒരു അപ്പീല്‍ നല്കാന് ആവശ്യപ്പെട്ടു അതും നല്കി.. പിന്നീട് പാലക്കാട് ഏരിയ സെക്രട്ടറി യെ കണ്ടു. ഗ്രൂപ്പില്‍ എടുത്തു എന്ന വിവരം കിട്ടി. കാന്‍ഡിഡേറ്റ് അംഗമാക്കുന്ന ഘട്ടത്തില്‍ ഒഴിവാക്കപ്പെട്ടു..
പാര്‍ട്ടിയിലേക്ക് തിരിച്ചു വരിക യെന്നത് എന്റെ ഏറ്റവും വലിയ ജീവിതാഭീലാഷമായിരുന്നു. അതിലൂടെ പാര്‍ട്ടി ചട്ട കൂടില്‍ വരികയും മരിക്കുമ്പോള്‍ ചെങ്കൊടി പുതപ്പിനടിയില്‍ കിടക്കണം എന്ന ആഗ്രഹവും കൊണ്ട് മാത്രമാണ് ഇത്രേം കാലം കാത്തിരുന്നത്…
പുറത്താക്കപ്പെട്ട ഈ കാലയളവില്‍ ഒരുപാട് തിക്താ നുഭവങ്ങളും അപമാനങ്ങളും സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പാര്‍ട്ടി പരിപാടകളിലും മാറ്റിടങ്ങളിലും ഇതൊക്കെ അനുഭവിച്ചു. ഈ പാര്‍ട്ടിയില്‍ അംഗത്വം ലഭിക്കാന്‍ അര്‍ഹനല്ലേ..
അതിന് മാത്രം താന്‍ ചെയ്ത തെറ്റെന്താണ്.
പാര്‍ട്ടി അനുഭാവിയായി മാത്രം ഇരുന്നാല്‍ പോരെ എന്ന് ഇത് വായിക്കുന്ന ചിലര്‍ക്ക് തോന്നാം അവരെ കുറ്റം പറയുന്നില്ല പക്ഷെ പാര്‍ട്ടി അംഗമായി നിന്ന ഒരാളെ പുറത്താക്കുന്നത് ജീവിത അവസാനം വരെ അല്ലാലോ. താന്‍ ഈ പാര്‍ട്ടിയോട് ചേര്‍ന്നാണ് പുറത്താക്കിയ കാലം അത്രയും സഞ്ചരിച്ചത് അങ്ങനെ ഉള്ള തന്നെ എന്തിനാണ് ഇപ്പോഴും പുറത്തു നിര്‍ത്തിയിരിക്കുന്നത് ഈച്ചരെ വാര്യരുടെ ഒരു വാചകമുണ്ട് എന്റെ മകനെ ഇപ്പോഴും എന്തിനാണ് മഴയത് നിര്‍ത്തിയിരിക്കുന്നത് എന്ന്. ഏകദേശം തന്റെ അവസ്ഥയും അതാണ്.
ഈ പാര്‍ട്ടിയോടപ്പം സഞ്ചരിക്കണമെന്നും അംഗമായിരുന്ന ഒരാളെ പുറത്തു നിര്‍ത്തുമ്പോള്‍ ഉള്ള മാനസിക വിഷമം എന്താണെന്നും അനുഭവിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ഇതെല്ലാം സഹിച്ചു നില്‍ക്കുന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന് വേണ്ടി മാത്രമാണ് എനിക്ക് അംഗത്വം നല്കിയാല് എനിക്ക് നാളെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആവേണ്ട പക്ഷെ പാര്‍ട്ടി അംഗത്വം എന്നത് ഒരു പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് എത്രമാത്രം വലുതാണ് എന്ന് എന്നെ പോലെ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയും.
നേതൃത്വത്തിലെ ചിലര്‍ അവര്‍ മാത്രം മതി ഈ പാര്‍ട്ടിയില്‍ എന്ന രീതിയില്‍ ആണ് മുന്നോട്ട് പോകുന്നനത് അത് ഈ പാര്‍ട്ടിക്ക് നല്ലതല്ല അത് തിരുത്തണം എന്നോട് ചെയ്തത് പോലെ എത്രയോ പേര് ഇപ്പോഴും ഉണ്ട് പുറത്തു പറയാന്‍ മടിച്ചു. അവര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ . ഇത് വായിച്ചിട്ടും എന്നെ ക്രൂശിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവും എനിക്കില്ലാത്ത കുറ്റങ്ങള്‍ ഉണ്ടാവില്ല ഞാന്‍ അതൊക്കെ സ്വീകരിക്കാന്‍ തയ്യാറാണ് 12 വര്‍ഷം അനുഭവിച്ച തൊണ്ടയിലെ കനത്തിനിക്കാളും വരില്ല അത്. ഒരു ചോദ്യം ഇപ്പോഴും എന്തായിരുന്നു സഖാവേ എന്നെ മെമ്പര്‍ഷിപ്പിലേക് തിരിച്ചെടുക്കാനുള്ള അയോഗ്യത എന്ന ചോദ്യത്തോടെയാണ് അദ്ദേഹം കത്തുചുരുക്കുന്നത്. ഇത് നാളെ കോണ്‍ഗ്രസിന് മലമ്പുഴ മണ്ഡലത്തില്‍ പ്രചരണായുധമാകുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ







