ഇ-പോസ്റ്റ് മുതൽ റെക്കോർഡ് വിധിന്യായങ്ങൾ വരെ; സിക്കിം ചീഫ് ജസ്റ്റിസായി മലയാളി താരം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്

ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്
കൊച്ചി: കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസുമായി സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരളത്തിലെ നീതിന്യായ വ്യവസ്ഥയെ വിവരസാങ്കേതിക വിദ്യയുമായി കോര്‍ത്തിണക്കി നവീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം.
കേരള ഹൈക്കോടതി ഐ.ടി കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ജസ്റ്റിസ് മുഷ്താഖ് കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. കോടതികളില്‍ ഇ-ഫയലിംഗ് നടപ്പിലാക്കിയതും, കോടതി നടപടികള്‍ പേപ്പര്‍ രഹിതമാക്കുന്ന ഡിജിറ്റല്‍ വല്‍ക്കരണത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹമാണ്. ഹൈക്കോടതി വിധികള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിനൊപ്പം, കോടതി നോട്ടീസുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി ‘ഇ-പോസ്റ്റ്’ സംവിധാനം ഏര്‍പ്പെടുത്തിയതും അദ്ദേഹത്തിന്റെ ക്രാന്തദര്‍ശിത്വത്തിന്റെ ഫലമാണ്.
2014-ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റ ജസ്റ്റിസ് മുഷ്താഖ് പത്ത് വര്‍ഷത്തിനുള്ളില്‍ അരലക്ഷത്തിലേറെ  കേസുകള്‍ തീര്‍പ്പാക്കി എന്ന റെക്കോര്‍ഡിനും അര്‍ഹനാണ്. വ്യക്തിനിയമങ്ങള്‍, മൗലികാവകാശങ്ങള്‍, വിവരസാങ്കേതിക നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ പലപ്പോഴും സുപ്രധാനമായ നിയമനിര്‍മ്മാണങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്. 1967 ഫെബ്രുവരി 19-ന് കാസര്‍കോട് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടിയ ശേഷം കുസാറ്റില്‍ നിന്ന് എല്‍.എല്‍.എം പൂര്‍ത്തിയാക്കി. പിന്നീട് ലണ്ടനിലെ കിങ്സ് കോളേജില്‍ നിന്ന് ലോ ഓഫ് എനര്‍ജിയില്‍ ഉപരിപഠനം നടത്തി.
1989-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം എറണാകുളത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും സിവില്‍, ഭരണഘടനാ വിഷയങ്ങളില്‍ പ്രഗത്ഭനായി തിളങ്ങി. 2014 ജനുവരി 23-ന് കേരള ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം 2016-ല്‍ സ്ഥിരം ജഡ്ജിയായി. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, ഐ.ടി കമ്മിറ്റി ചെയര്‍മാന്‍, കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി  എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നീ നിലകളില്‍ മികച്ച സേവനം കാഴ്ചവെച്ചു.
രാജ്യത്തെ ആദ്യത്തെ പേപ്പര്‍ രഹിത കോടതികള്‍ കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച അദ്ദേഹം കോടതി വിധികള്‍ മലയാളത്തില്‍ ലഭ്യമാക്കുന്ന പദ്ധതിക്കും നേതൃത്വം നല്‍കി. അങ്ങനെ നീതിന്യായ വ്യവസ്ഥയെ സൂതാര്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിത്വമാണ് അദ്ദേഹം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.