ശബരിമല സ്വർണ്ണക്കൊള്ള കേസ്: എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം; 90 ദിവസത്തെ റിമാൻഡിന് ശേഷം ഇന്ന് ജയിൽ മോചിതനാകും.

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം ലഭിച്ചു. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ചുവെന്ന കേസിൽ കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. നേരത്തെ അറസ്റ്റിലായ കട്ടിളപ്പാളി കേസിലും അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യാപേക്ഷ അംഗീകരിച്ചത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.

ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ച് പേർക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠരര് രാജീവര് ഉൾപ്പെടെയുള്ള രണ്ട് പേർക്ക് സാധാരണ ജാമ്യവുമാണ് ലഭിച്ചത്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ എന്നിവരാണ് ജാമ്യം ലഭിച്ച മറ്റ് പ്രമുഖർ. 2025 നവംബർ 20-നായിരുന്നു സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെ അന്വേഷണ സംഘം ആദ്യം അറസ്റ്റ് ചെയ്തത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.