ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കി ഇ ഡിയ്ക്ക് മുന്നിൽ തന്ത്രിയുടെ മൊഴി ! ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് കണ്ഠരര് രാജീവര്

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണെന്ന് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (മൊഴി നൽകി. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തന്റെ ചുമതലയെന്നും, വിവാദമായ സ്വർണ്ണപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്തേക്ക് സ്പോൺസറായി എത്തിച്ചത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രിയുടെ ഈ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

അതേസമയം, സ്വർണ്ണക്കൊള്ളയിൽ തന്ത്രിക്കെതിരെ നിർണ്ണായകമായ കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘം (SIT) നേരത്തെ നടത്തിയിരുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം കടത്തി തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നുമാണ് എസ്‌ഐടിയുടെ റിപ്പോർട്ട്. സ്വർണ്ണം പൊതിഞ്ഞ പാളിയാണെന്ന് വ്യക്തമായി അറിഞ്ഞിട്ടും അത് ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയ മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അന്വേഷണ സംഘം ആരോപിക്കുന്നു. കേസിൽ പതിമൂന്നാം പ്രതിയായ തന്ത്രി ആചാര ലംഘനത്തിന് കൂട്ടുനിന്നതായും മറ്റ് പ്രതികൾക്കൊപ്പം ലാഭം ഉണ്ടാക്കാൻ ശ്രമിച്ചതായും എസ്‌ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

അറസ്റ്റിലായി 41-ാം ദിവസം ജാമ്യം ലഭിച്ച കണ്ഠരര് രാജീവര് നിലവിൽ കർശന ഉപാധികളോടെയാണ് പുറത്തുള്ളത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എസ്‌ഐടിയുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമായ മൊഴി ഇപ്പോൾ ഇഡിക്ക് മുന്നിൽ നൽകിയതോടെ കേസിൽ പുതിയ നിയമയുദ്ധത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ഇഡി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തിയേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.