സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ എത്തിച്ചില്ല; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; സർക്കാർ നടപടി കടുപ്പിക്കുന്നു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ സംവിധാനങ്ങൾ ജനക്ഷേമത്തിനായി ഉണർന്നു തുടങ്ങി. ഇതുവരെ ഇല്ലാത്ത ഉത്സാഹമാണ് ഇപ്പോൾ. സപ്ലൈകോയുടെ വില്പനശാലകളിൽ സബ്സിഡി ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് സപ്ലൈകോയിലെ മൂന്ന് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ പ്രേംനാഥ്, പത്തനംതിട്ട ജില്ലയിലെ പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ സനിതകുമാരി, തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി ദേവ് എന്നിവരെയാണ് മാനേജിങ് ഡയറക്ടർ സസ്പെൻഡ്‌ ചെയ്തിട്ടുള്ളത്.

ഫെബ്രുവരി മാസത്തിൽ ആവശ്യമായ ഉൽപ്പന്നങ്ങൾക്ക് വേണ്ടിയുള്ള ഇൻഡന്റ് നിർദ്ദേശിച്ചിരുന്ന പ്രകാരം ജനുവരി മാസത്തിൽതന്നെ നൽകാൻ തയ്യാറാകാത്തതിനാൽ സാധനങ്ങൾ ഇല്ലാതാവുകയും പൊതുജനങ്ങൾക്ക് ലഭ്യമല്ലാതാവുകയും ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പൊതുജനങ്ങൾക്ക് സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ സബ്സിഡി ഉൽപ്പന്നങ്ങളും സബ്സിഡി ഇതര ഉൽപ്പന്നങ്ങളും പൊതുവിപണിയെക്കാൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി വിലക്കയറ്റം തടഞ്ഞുനിർത്താനുള്ള സർക്കാർ നയം ദുർബലപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർന്നും കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി സപ്ലൈകോ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.