നെല്ല് സംഭരണത്തിൽ വൻ ക്രമക്കേട്; പാലക്കാട്ടെ മില്ലുകൾ സപ്ലൈകോയെ പറ്റിക്കുന്നത് കോടികൾ

പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണ മേഖലയിൽ മില്ലുടമകളും സപ്ലൈകോ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന വൻ അഴിമതി പുറത്ത്. സപ്ലൈ ഓഫീസർ നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ നെല്ല് മുക്കിയതായി കണ്ടെത്തിയത്. പരിശോധന നടത്തിയ അഞ്ച് മില്ലുകളിൽ മാത്രം 45 കോടി രൂപയുടെ നെല്ലിന്റെ കുറവ് കണ്ടെത്തിയത് ഗൗരവകരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കർഷകരിൽ നിന്ന് ശേഖരിക്കുന്ന മികച്ച നിലവാരമുള്ള നെല്ല് മില്ലുടമകൾ തമിഴ്‌നാട്ടിലേക്ക് കടത്തുന്നു. അവിടെ വെച്ച് ഇത് അരിയാക്കി ‘പാലക്കാടൻ മട്ട’ എന്ന പേരിൽ പ്രീമിയം ബ്രാൻഡ് ചെയ്ത് വിപണിയിൽ വിറ്റഴിച്ചാണ് ഉടമകൾ ലാഭമുണ്ടാക്കുന്നത്.

100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി സപ്ലൈകോയ്ക്ക് തിരികെ നൽകണമെന്നാണ് വ്യവസ്ഥ. ഇതിനായി പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഗുണമേന്മയില്ലാത്ത അരി എത്തിച്ച് പൊതുവിതരണ കേന്ദ്രങ്ങളിലേക്ക്കൈമാറുകയാണ് മില്ലുകൾ ചെയ്യുന്നത്. പരിശോധിച്ച 5 മില്ലുകളിലായി 15,951 മെട്രിക് ടൺ നെല്ലിന്റെ കുറവ് കണ്ടെത്തി. ഇതിന്റെ വിപണി വില ഏകദേശം 45 കോടി രൂപയാണ്. വെറും 600 മെട്രിക് ടൺ സംഭരണ ശേഷിയുള്ള മില്ലുകൾ 27,881 മെട്രിക് ടൺ നെല്ല് സംഭരിച്ചത് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ്.

മില്ലുകളിൽ നിന്ന് ആവശ്യമായ ബാങ്ക് ഗ്യാരണ്ടി ഈടാക്കുന്നതിലും നെല്ല് സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിലും സപ്ലൈകോ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തി.മില്ലുടമകൾക്ക് സപ്ലൈകോയിലെ ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റേഷൻ വിതരണത്തിന് ലഭിക്കുന്ന അരിയുടെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെ ഉയർന്ന പരാതികൾ ശരിവെക്കുന്നതാണ് ഈ പുതിയ കണ്ടെത്തലുകൾ. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.