“രാഹുൽ ഗാന്ധിക്ക് കെഎസ്ആർടിസിയെ അറിയില്ല!” സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയാൽ രണ്ടുമാസം കൊണ്ട് പൂട്ടിപ്പോകും ; രാഹുൽ ഗാന്ധിയുടെ ‘സൗജന്യ യാത്ര’ വാഗ്ദാനത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഈ വാഗ്ദാനം നടപ്പിലാക്കിയാൽ വെറും രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൊതുഖജനാവിലെ പണം ധൂർത്തടിച്ച് വോട്ട് വാങ്ങാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ കഷ്ടപ്പെട്ടാണ് കെഎസ്ആർടിസി ജീവനക്കാർ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. നിലവിൽ ദൈനംദിന നഷ്ടം കുറയ്ക്കാനും ചെലവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടാക്കാനും സാധിക്കുന്നുണ്ട്. ഒന്നാം തീയതി ശമ്പളം നൽകുന്നതും പെൻഷൻ കുടിശ്ശിക തീർക്കുന്നതും വലിയ പ്രതിസന്ധികൾക്കിടയിലാണ്. രാഹുൽ ഗാന്ധിയുടെ വാഗ്ദാനം നടപ്പിലാക്കിയാൽ പിന്നെ ശമ്പളം നൽകാൻ പണമുണ്ടാകില്ലെന്നും കെഎസ്ആർടിസി തന്നെ ഇല്ലാതാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസിയെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും ശ്രമിച്ചിട്ടുണ്ടെന്നും, സൗജന്യ യാത്ര വനിതാദിനത്തിൽ മാത്രമാണെന്ന് പിന്നീട് മാറ്റിപ്പറയാൻ കോൺഗ്രസുകാർക്ക് മടിയുണ്ടാകില്ലെന്നും മന്ത്രി പരിഹസിച്ചു. സ്ഥാപനത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും ഗതാഗത മന്ത്രി പറഞ്ഞു..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.