എന്റെ മക്കൾ എങ്ങനെ തലയുയർത്തി നടക്കും?” കാസർഗോഡിനെ കണ്ണീരിലാഴ്ത്തി ജസീലയുടെ അവസാന വീഡിയോ;മോഷണാരോപണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി

കാസർഗോഡ്: മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കപ്പെട്ടതിൽ മനംനൊന്ത് കാസർഗോഡ് നാലത്തടുക്ക സ്വദേശിനി ജസീല (24) ജീവനൊടുക്കി. എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജീവനൊടുക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്നും അപമാനം സഹിക്കാനാവില്ലെന്നും വ്യക്തമാക്കി ജസീല ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും, പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.

അയൽവാസിയായ യുവാവും കുടുംബവും ജസീലയ്ക്കെതിരെ ഉന്നയിച്ച മോഷണാരോപണത്തെത്തുടർന്ന് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചോദ്യം ചെയ്യലിൽ ക്രൂരമായ മാനസിക പീഡനം നേരിട്ടതായി ബന്ധുക്കൾ ആരോപിക്കുന്നു. വനിതാ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് യുവതിയെ ചോദ്യം ചെയ്തതെന്നും ഇത് നിയമലംഘനമാണെന്നും കുടുംബം ചൂണ്ടിക്കാട്ടി. സമൂഹമധ്യത്തിൽ ജസീലയെ അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നതായും രണ്ട് കുട്ടികളുടെ മാതാവായ യുവതിയുടെ സ്വഭാവഹത്യ നടത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും പരാതിയിൽ പറയുന്നു.

“എന്റെ മക്കൾ എങ്ങനെ തലയുയർത്തി നടക്കും? മോഷണക്കുറ്റവും അപവാദവും കാരണം എനിക്ക് ജീവിക്കാൻ പറ്റുന്നില്ല. നിങ്ങൾ ഇത് കാണുമ്പോൾ ഞാൻ ജീവനോടെ ഉണ്ടാകില്ല” എന്നിങ്ങനെ അതിവേദനയോടെയാണ് ജസീല വീഡിയോയിൽ സംസാരിക്കുന്നത്. നാട്ടുകാരെങ്കിലും സത്യം തിരിച്ചറിയണമെന്നും ജസീല വീഡിയോയിലൂടെ അപേക്ഷിക്കുന്നുണ്ട്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.