“സിസ്റ്റർമാർക്ക് ജീവിക്കാൻ പെൻഷൻ വേണോ?’ക്രിസ്ത്യൻ സഭകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ വിവാദ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

ഇടുക്കി: ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകുന്നതിനെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപിയെ ഒരു സർക്കാരും സഹായിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “മുസ്‌ലിം ലീഗും കേരള കോൺഗ്രസും വോട്ട് ബാങ്കുകളായി മാറി. ലീഗിനെ നയിക്കുന്നത് തങ്ങൾമാരും കേരള കോൺഗ്രസിനെ പിതാക്കന്മാരുമാണ്. ആത്മീയ ശക്തി ഉപയോഗിച്ച് അവർ എല്ലാം നേടിയെടുത്തു.

രാജ്യത്ത് ജനാധിപത്യം പോയി മതാധിപത്യമാണ് ഇപ്പോൾ നടപ്പിലാകുന്നത്,” വെള്ളാപ്പള്ളി പറഞ്ഞു. താൻ ജാതി പറഞ്ഞാൽ മാത്രം വിവാദമാക്കുന്നവർ മറ്റുള്ളവരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു. ജാതി പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടുക്കിയിൽ ഈഴവ സമുദായത്തെ അവഗണിച്ചുവെന്നും ഉടുമ്പൻചോലയിൽ മണിയാശാനെ നിർത്തിയിരുന്നെങ്കിൽ എളുപ്പത്തിൽ ജയിച്ചേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾക്ക് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. വി.ഡി. സതീശൻ ടെലിവിഷനിൽ മാത്രം പ്രവർത്തിക്കുന്ന ആളാണെന്നും, രമേശ് ചെന്നിത്തല കോൺഗ്രസിന്റെ പാരമ്പര്യമുള്ള നേതാവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജയിച്ചുവന്നാൽ കോൺഗ്രസിലെ എല്ലാവരും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും അദ്ദേഹം പരിഹസിച്ചു.

 ശബരിമലയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന്, തിരഞ്ഞെടുപ്പ് കഴിയുമ്പോൾ എല്ലാം അവസാനിക്കുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. അവസാനം അന്വേഷണവും ഉണ്ടാകില്ല, സ്വർണ്ണവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.