കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി തന്ത്രി കണ്ഠരര് രാജീവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. തന്ത്രിക്കൊപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിനും ഇ.ഡി സമൻസ് നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളാണോ നടന്നതെന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, തന്ത്രിയുടെ പക്കലുള്ള രണ്ട് കോടി രൂപയുടെ നിക്ഷേപത്തിൽ ദുരൂഹതയുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) വാദം കോടതി തള്ളി. ഈ നിക്ഷേപങ്ങളിൽ തന്ത്രിക്ക് കോടതി ക്ലീൻ ചിറ്റ് നൽകി. ദക്ഷിണ ഇനത്തിൽ ലഭിക്കുന്ന വരുമാനം സ്വാഭാവികമാണെന്നും ഇതിൽ ദുരൂഹതയില്ലെന്നും നിരീക്ഷിച്ച കോടതി, തന്ത്രിയും കേസിലെ പ്രതിയായ പോറ്റിയും തമ്മിൽ മുൻപരിചയമുണ്ടെന്ന വാദവും അംഗീകരിച്ചില്ല. തന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അന്വേഷണസംഘത്തിന് യാതൊരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു കൊല്ലം വിജിലൻസ് കോടതിയുടെ വിലയിരുത്തൽ.
കോടതി വിധി തിരിച്ചടിയായെങ്കിലും തന്ത്രിയെ വിടാതെ പിന്തുടരാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രിക്ക് ജാമ്യം നൽകിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ എസ്.ഐ.ടി ആലോചിക്കുന്നുണ്ട്. പോലീസും കോടതിയും തമ്മിൽ ഈ വിഷയത്തിൽ ഭിന്നമായ നിലപാടുകൾ തുടരുമ്പോൾ, ഇ.ഡിയുടെ ഇടപെടൽ കേസിലുടനീളം നിർണ്ണായകമായേക്കും. സ്വർണ്ണക്കൊള്ളയുടെ പിന്നിലെ യഥാർത്ഥ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ.
പോളിങ് ബൂത്തിൽ ചട്ടലംഘനം: കെ. സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവമോർച്ച


മലമ്പുഴയില്‍ കാട്ടാനക്കലി: വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു; ബന്ധുക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



