അഞ്ച് വർഷം കഠിനമായ വേദനയുമായി വയറ്റിൽ കത്രികയുമായി ഉഷാ ജോസഫ്! വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ മറന്നുവെച്ചതെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന് നേരിടേണ്ടി വന്നത് അഞ്ചുവർഷത്തെ കൊടും വേദന. അഞ്ച് വർഷം മുൻപ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ലാബിൽ നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ ലോഹവസ്തു ഇരിക്കുന്നത് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ചുവർഷമായി കടുത്ത വയറുവേദന സഹിച്ച് കഴിയുകയായിരുന്നു ഉഷാ ജോസഫ്.

പലതവണ വയറുവേദന അനുഭവപ്പെട്ടപ്പോൾ ചികിത്സ തേടിയിരുന്നെങ്കിലും അന്ന് പരിശോധനകളിൽ ഈ പിഴവ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വേദന അസഹനീയമായപ്പോഴാണ് ഉഷ എക്സറേ എടുത്തുനോക്കിയത്. വയറ്റിൽ കത്രികയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വണ്ടാനം മെഡിക്കൽ കോളേജിൽ തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തി. വരും തിങ്കളാഴ്ച അഡ്മിറ്റാകാനും ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്നുമാണ് ആശുപത്രി അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്.

എന്നാൽ, തനിക്ക് ഈ നിലയിൽ ദുരിതം സമ്മാനിച്ച വണ്ടാനം മെഡിക്കൽ കോളേജിൽ ഇനിയൊരു ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഭയമാണെന്ന് ഉഷാ ജോസഫ് കണ്ണീരോടെ പറയുന്നു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വലിയ വീഴ്ചകൾ സാധാരണക്കാരായ രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്. വിഷയത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ അന്വേഷണം വേണമെന്നും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.