പോലീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി വി.കെ. നിഷാദിന് വീണ്ടും പരോൾ! അച്ഛന്റെ ചികിത്സയ്ക്കായി അഞ്ച് ദിവസം അനുവദിച്ചു

കണ്ണൂർ: പയ്യന്നൂർ എസ്.ഐയെയും സംഘത്തെയും ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി വി.കെ. നിഷാദിന് ഹൈക്കോടതി അഞ്ച് ദിവസത്തെ പരോൾ അനുവദിച്ചു. അച്ഛന്റെ ചികിത്സാ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. നേരത്തെ സെൻട്രൽ ജയിൽ സൂപ്രണ്ട് പരോൾ അപേക്ഷ നിരസിച്ചിരുന്നുവെങ്കിലും കോടതി പ്രതിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.സമാനമായ കാരണം ചൂണ്ടിക്കാട്ടി മുൻപും നിഷാദിന് കോടതി പരോൾ അനുവദിച്ചിരുന്നു. കനത്ത സുരക്ഷാ നിബന്ധനകളോടെയാകും പരോൾ അനുവദിക്കുക.

2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് ജില്ലയിലുണ്ടായ സംഘർഷത്തിനിടെയായിരുന്നു ആക്രമണം.പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ എസ്.ഐ കെ.പി. രാമകൃഷ്ണന്റെ വാഹനത്തിന് നേരെ നിഷാദും സംഘവും ബോംബെറിയുകയായിരുന്നു. പോലീസ് സംഘം തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

വധശ്രമം, സ്ഫോടകവസ്തു കൈവശം വെക്കൽ, ബോംബേറ് എന്നീ കുറ്റങ്ങൾക്കായി 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. സ്ഫോടകവസ്തു നിയമപ്രകാരം 10 വർഷവും, വധശ്രമത്തിന് 5 വർഷവും ഉൾപ്പെടെ വെവ്വേറെ കാലയളവുകളിലായാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.