കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ കേരള ഹൈക്കോടതി ഇന്ന് നിർണ്ണായക വിധി പുറപ്പെടുവിച്ചു. കേസിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ഒന്നാം പ്രതി ഹുസൈനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹുസൈൻ സമർപ്പിച്ച അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു. ഹുസൈനെതിരെ ചുമത്തിയിരുന്ന മനപ്പൂർവ്വമല്ലാത്ത നരഹത്യ (ഐപിസി 304 പാർട്ട് 2), നിയമവിരുദ്ധമായി സംഘം ചേരൽ (ഐപിസി 143) എന്നീ കുറ്റങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അതേസമയം, കേസിൽ ശിക്ഷിക്കപ്പെട്ട മരയ്ക്കാർ അടക്കമുള്ള മറ്റ് 13 പ്രതികളുടെ അപ്പീലുകൾ ഹൈക്കോടതി തള്ളുകയും അവരുടെ ഏഴ് വർഷത്തെ തടവുശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കീഴ്ക്കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇതിനൊപ്പം പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും, അവർ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബവും സർക്കാരും നൽകിയ അപ്പീലുകളും ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.
സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ പശ്ചാത്തലത്തിൽ ഏറെ മാധ്യമശ്രദ്ധ നേടിയ കേസുകളിൽ ഒന്നായിരുന്നു അട്ടപ്പാടി മധു വധക്കേസ്. വിചാരണ വേളയിൽ 24 സാക്ഷികളാണ് കേസിൽ മൊഴി മാറ്റിയത്. മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മുക്കാലിയിൽ എത്തിച്ചപ്പോൾ ഒന്നാം പ്രതി ഹുസൈൻ മധുവിന്റെ നെഞ്ചിൽ ചവിട്ടിയെന്നും, ഈ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന ഭണ്ഡാരത്തിൽ തലയിടിച്ച് വീണതാണ് മരണത്തിന് കാരണമായതെന്നുമായിരുന്നു പ്രൊസിക്യൂഷൻ കോടതിയിൽ പ്രധാനമായും വാദിച്ചത്. സംഭവസ്ഥലത്ത് വെച്ച് മധുവിനെ അവസാനമായി ഉപദ്രവിച്ചത് ഹുസൈനാണെന്ന് വ്യക്തമാക്കാൻ ഡിജിറ്റൽ ദൃശ്യങ്ങളും പ്രൊസിക്യൂഷൻ ഹാജരാക്കിയിരുന്നു.
കെ-പോപ്പും കെ-ഡ്രാമയും വധശിക്ഷയ്ക്ക് കാരണം; കൊലക്കയറുകള്‍ മുറുകുന്ന ഉത്തരകൊറിയ; കോവിഡു കാലത്ത് വധശിക്ഷകളില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്
എന്നാൽ താൻ മധുവിനെ മർദ്ദിച്ചിട്ടില്ലെന്നും ആ സമയത്ത് ജനക്കൂട്ടത്തിനിടയിൽ അവിടെ ഉണ്ടായിരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഹുസൈൻ കോടതിയിൽ പ്രതിരോധമുയർത്തിയത്. ഈ വാദം ഭാഗികമായി അംഗീകരിച്ച കോടതി, മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന സംഘത്തിൽ ഹുസൈൻ ഉണ്ടായിരുന്നില്ലെന്ന വിലയിരുത്തലിൽ നേരത്തെ ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ നാലാം പ്രതി അനീഷിനെയും, ആ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പതിനൊന്നാം പ്രതി അബ്ദുൽ കരീമിനെയും വിട്ടയച്ച വിചാരണക്കോടതി വിധി ഹൈക്കോടതി പൂർണ്ണമായും ശരിവെച്ചു. എന്നാൽ കേസിലെ പതിനാറാം പ്രതിയായ വിരുത്തിയിൽ മുനീറിന്റെ ശിക്ഷാ കാലാവധി ഹൈക്കോടതി ഉയർത്തി. മുൻപ് വിചാരണക്കോടതി ഇയാൾക്ക് പ്രകോപനമില്ലാതെ മർദ്ദിച്ചെന്ന കുറ്റത്തിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്.
2018 ഫെബ്രുവരി 22-നായിരുന്നു കേരളത്തെ ഒട്ടാകെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതി കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷത്തെ കഠിനതടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷയ്ക്കെതിരെ പ്രതികളും, ശിക്ഷയുടെ കാഠിന്യം പോരെന്ന നിലപാടിൽ മധുവിന്റെ കുടുംബവും ഒരേസമയം നടത്തിയ നിയമപോരാട്ടത്തിലാണ് ഹൈക്കോടതി ഇപ്പോൾ ഈ അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.


സംവിധായകന് രഞ്ജിത്തിന് ജാമ്യം അനുവദിച്ച് കോടതി, ജാമ്യം നല്‍കിയത് ആരോഗ്യസ്ഥിതി പരിഗണിച്ച് , പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി




