മതനിരപേക്ഷത വോട്ട് തട്ടാനുള്ള തന്ത്രം; കോൺഗ്രസിന്റേത് ഗീബൽസിയൻ തന്ത്രമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: യുഡിഎഫിന്റെ മതനിരപേക്ഷ നിലപാടുകൾ വഞ്ചനാപരമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ച ഏക സർക്കാർ ഇടതുപക്ഷത്തിന്റേതാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലടക്കം എന്തുകൊണ്ട് ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നില്ലെന്ന് മന്ത്രി ചോദിച്ചു.

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്ന ‘കനഗോലു സിദ്ധാന്തമാണ്’ യുഡിഎഫ് ഇപ്പോൾ പിന്തുടരുന്നത്. ഒരു നുണ ആയിരം തവണ ആവർത്തിച്ച് സത്യമാണെന്ന് വരുത്തിത്തീർക്കുന്ന ഹിറ്റ്‌ലറുടെ ഗീബൽസിയൻ തന്ത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു. 2021-ൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വന്നത് മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചതിനാലാണ്. ആ വിശ്വാസ്യത തകർത്താൽ മാത്രമേ തങ്ങൾക്ക് അധികാരത്തിൽ എത്താനാകൂ എന്ന തിരിച്ചറിവിൽ യുഡിഎഫ് ബോധപൂർവ്വം കുപ്രചരണം നടത്തുകയാണ്.

പൗരത്വ രജിസ്റ്റർ ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക ജനവിഭാഗത്തെ അത് ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പറഞ്ഞിട്ടുണ്ട്. അത് വിജ്ഞാപനമായി ഇറക്കി. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ട് ഇത് ചെയ്യുന്നില്ലെന്ന് യുഡിഎഫ് മറുപടി പറയണം. ഭരണഘടന ജനങ്ങൾക്ക് നൽകുന്ന ഉറപ്പ് പാലിക്കാനാണ് സംസ്ഥാന സർക്കാർ നേറ്റിവിറ്റി കാർഡ് കൊണ്ടുവരുന്നത്. വോട്ട് ലഭിക്കുമോ എന്നതല്ല, കൃത്യമായ നിലപാട് ഉയർത്തിപ്പിടിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ നയം. മതനിരപേക്ഷത സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും ഇടതുപക്ഷം തയ്യാറാണ്. എന്നാൽ യുഡിഎഫിന് ഇത് കേവലം വോട്ട് രാഷ്ട്രീയത്തിനുള്ള ആയുധം മാത്രമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.

.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.