“കേരളത്തിൽ ഭരണമാറ്റം ഉറപ്പ്, മൂന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് പേടിസ്വപ്നം”: എ.കെ. ആന്റണി, സിപഎം-ബിജെപി അന്തർധാരയെന്നും ആരോപണം

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങൾ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇടിമുഴക്കം പോലെ യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും നിലവിലുള്ളത് ഒരു ‘കെയർ ടേക്കർ’ സർക്കാർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണക്കാർക്ക് അദൃശ്യനാണെന്നും സെക്രട്ടറിയേറ്റ് ഒരു രാവണൻ കോട്ടയായി മാറിയെന്നും ആന്റണി വിമർശിച്ചു. ജനങ്ങളെ കാണാൻ മടിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി. “മൂന്നാമതും പിണറായി വരും എന്ന ഒറ്റ പ്രചാരണം മതി യുഡിഎഫിന് വിജയിക്കാൻ. തുടർഭരണം എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങൾക്ക് ഞെട്ടലാണ്. മൂന്നാം പിണറായി സർക്കാർ വന്നാൽ അത് കേരളത്തിന് മഹാദുരന്തമായിരിക്കും,” അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ഐക്യമാണ് ഇപ്പോഴുള്ളതെന്ന് ആന്റണി അവകാശപ്പെട്ടു. മുൻപ് കോൺഗ്രസിലായിരുന്നു വിമതരുണ്ടായിരുന്നതെങ്കിൽ ഇന്ന് ഇടത് സഹയാത്രികർ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. കേരളത്തിലെ മണ്ണിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും ഒരു സീറ്റിലും അവർ ജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ ശക്തമായ അന്തർധാരയുണ്ടെന്നും ആന്റണി ആരോപിച്ചു. “നരേന്ദ്ര മോദിക്ക് പ്രിയങ്കരനാണ് പിണറായി വിജയൻ. കേരളത്തിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി വരുന്നത് ബിജെപിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ബിജെപി സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. മോദി എത്ര ശക്തി കൊടുത്താലും മൂന്നാം പിണറായി സർക്കാരിനെ താങ്ങാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയില്ലെന്ന് പറഞ്ഞാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.