ഇനി റെയിൽവേ ജനറൽ കോച്ചുകൾ ഉൾപ്പടെ തിളങ്ങും ; ഓരോ 90 മിനിറ്റിലും ക്ലീനിംഗ്! ശുചീകരണത്തിനായി എഐ നിരീക്ഷണവും ആധുനിക മെഷീനുകളും

ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ പ്രധാന പരാതിയായ ശുചിത്വമില്ലായ്മയ്ക്ക് ശാശ്വത പരിഹാരവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ജനറൽ കോച്ചുകൾ ഉൾപ്പെടെയുള്ളവ ഓരോ ഒന്നര മണിക്കൂർ ഇടവേളയിലും വൃത്തിയാക്കുന്ന പദ്ധതിക്ക് റെയിൽവേ തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാകും ഈ സേവനം ലഭ്യമാകുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ട്രെയിനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയുടെ സഹായവും തേടും.

കോച്ചുകൾക്ക് പുറമെ ടോയ്ലറ്റുകൾ, വാഷ് ബേസിനുകൾ, ഗാർബേജ് ബിന്നുകൾ എന്നിവയും നിശ്ചിത സമയക്രമം പാലിച്ച് വൃത്തിയാക്കും.ഓരോ ട്രെയിനിലും പ്രത്യേകമായി നിയോഗിക്കപ്പെടുന്ന ശുചീകരണ തൊഴിലാളികൾക്ക് ഹൈ പ്രഷർ ജെറ്റ് മെഷീനുകളും ആധുനിക ഉപകരണങ്ങളും നൽകും. ബെഡ്ഷീറ്റ്, പുതപ്പ് എന്നിവയുടെ വിതരണവും വൃത്തിയാക്കലും ഇനി മുതൽ ഒരു സിംഗിൾ ഏജൻസിയുടെ കീഴിലാക്കും. ഇത് സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കും.ശുചീകരണത്തിനായി റെയിൽവേ കൂടുതൽ തുക ചെലവഴിക്കുന്നുണ്ടെങ്കിലും ഇതിനായി യാത്രക്കാരിൽ നിന്ന് അധിക നിരക്ക് ഈടാക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

 യാത്രയ്ക്കിടയിൽ ലൈറ്റുകൾ പോലുള്ള ചെറിയ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉടൻ പരിഹരിക്കാനുള്ള സൗകര്യവും ഈ സംഘത്തിന്റെ ഭാഗമായി ഉണ്ടാകും.ട്രെയിൻ യാത്ര കൂടുതൽ സുഖകരവും വൃത്തിയുള്ളതുമാക്കാനുള്ള ഈ നീക്കം യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയുടെ സേവന നിലവാരം ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.