മാള്‍ ഓഫ് ട്രാവന്‍കൂറിലെ എസ്എഫ്‌ഐ ഗുണ്ടായിസം സര്‍ക്കാരിന് തിരിച്ചടിയാവുന്നു; പോലീസുകാരനെതിരായ കള്ളക്കേസ് റദ്ദാക്കും, കുട്ടി സഖാക്കളുടെ ക്രിമിനലിസത്തില്‍ തലസ്ഥാനത്ത് സിപിഎമ്മിന് അതൃപ്തി; തിരുത്തലിന് നീക്കം

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്ന നിരന്തരമായ ഗുണ്ടായിസം പിണറായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു. ഷോപ്പിംഗ് മാളില്‍ വെച്ച് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ മിഥുന്‍ റോയിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍, മര്‍ദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെ എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ ഉന്നതതല നീക്കം തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും സത്യം പുറത്തുവരുകയും ചെയ്തതോടെയാണ് പോലീസിന് നിലപാട് മാറ്റേണ്ടി വന്നത്. ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ച് പോലീസുകാരനെതിരായ എഫ്ഐആര്‍ റദ്ദാക്കാനാണ് ആലോചന.

അതേസമയം, പോലീസുകാരനെ തല്ലിയ എസ്എഫ്‌ഐക്കാര്‍ക്കെതിരെ നിസാരമായ ജാമ്യവകുപ്പുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ക്രൂരമായ മര്‍ദ്ദനം ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കാന്‍ പോലീസ് മടിക്കുന്നത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് ആക്ഷേപമുണ്ട്. തങ്ങളുടെ സഹപ്രവര്‍ത്തകന്‍ നടുറോഡില്‍ തല്ലുകൊള്ളുകയും പിന്നീട് കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്തതില്‍ പോലീസ് സേനയ്ക്കുള്ളില്‍ വന്‍ പൊട്ടിത്തെറിയാണ് നടക്കുന്നത്. പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നടക്കുമ്പോള്‍ തന്നെ ഇത്തരമൊരു സംഭവം ഉണ്ടായത് സേനയുടെ മനോവീര്യം തകര്‍ത്തിട്ടുണ്ട്. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തതിനെതിരെ കീഴ്‌ദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ് പുകയുന്നത്.

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പോക്ക് സിപിഎം നേതൃത്വത്തിലും വന്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്ന എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുതല്‍ പോലീസുകാരെ തെരുവില്‍ തല്ലുന്ന അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയത് പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നു എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കാട്ടേണ്ട മാന്യത എസ് എഫ് ഐക്കാരുടെ ഭാഗത്തുണ്ടായില്ലെന്നാണ് ആക്ഷേപം.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ പോലീസുകാരന്റെ കൂടെയുണ്ടായിരുന്ന സഹോദരിയെ പോലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എസ്എഫ്‌ഐ തന്ത്രം പാളുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. വീഡിയോ ദൃശ്യങ്ങളില്‍ എവിടെയും ഇല്ലാത്ത കാര്യങ്ങളാണ് എഫ്ഐആറില്‍ എഴുതിച്ചേര്‍ത്തതെന്ന് വ്യക്തമായതോടെ ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായി. മര്‍ദ്ദനമേറ്റ മിഥുന്റെ പരാതിയില്‍ തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നത് സേനയ്ക്കുള്ളിലെ പ്രതിഷേധം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലടക്കം സര്‍ക്കാരിനെ വെട്ടിലാക്കുമെന്നുറപ്പാണ്.

നഗരത്തിലെ എസ്എഫ്‌ഐക്കാരുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ പാര്‍ട്ടിയും സര്‍ക്കാരും നടപടികളിലേക്ക് കടക്കും. യൂണിവേഴ്‌സിറ്റി കോളേജിലെ നടപടിയ്ക്ക് പോലും എസ് എഫ് ഐക്കാരെ നേരെയാക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.