പോലീസായാലും സഖാക്കളുടെ അടി കൊണ്ടോളണം; അടിച്ചവര്‍ക്ക് ജാമ്യമുള്ള കേസ്; അടികൊണ്ട പോലീസുകാരനെതിരെ ജാമ്യമില്ലാ കേസ്! ഇതാണ് ‘ഇന്നത്തെ’ കേരള പോലീസ്; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് പോലീസുകാരനോടുള്ള കൊടും നീതി നിഷേധം; എല്ലാം രാഷ്ട്രീയം നിശ്ചയിക്കുമ്പോള്‍

തിരുവനന്തപുരം: അടി കിട്ടിയത് പോലീസുകാരന്, മര്‍ദ്ദിച്ചത് എസ്.എഫ്.ഐക്കാര്‍; പക്ഷേ പോലീസുകാരനെതിരെയും കേസെടുത്തു. കേരളാ പോലീസിന്റെ ദയനീയ അവസ്ഥ വെളിപ്പെടുത്തി തലസ്ഥാനത്തെ മാള്‍ ഓഫ് ട്രാവന്‍കൂറില്‍ അരങ്ങേറിയത് വിചിത്രമായ നടപടികള്‍.  മാളിലിട്ട് സഖാക്കളുടെ ചവിട്ടും തൊഴിയും ഏറ്റിട്ടും, ഭരണകക്ഷി ഗുണ്ടകളെ തൃപ്തിപ്പെടുത്താന്‍ പോലീസുകാരനെതിരെ തന്നെ കൗണ്ടര്‍ കേസെടുത്ത് നാണംകെട്ടിരിക്കുകയാണ് വഞ്ചിപ്പൂര്‍ പോലീസ്. അതും ജാ്മ്യമില്ലാ കേസ്.
കഴിഞ്ഞ ഡിസംബര്‍ 31-ന് ശംഖുമുഖം ബീച്ചില്‍ പുതുവത്സര ഡ്യൂട്ടിക്കിടെ പ്രശ്‌നമുണ്ടാക്കിയ എസ്.എഫ്.ഐക്കാരെ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയി തടഞ്ഞിരുന്നു. ഈ വിരോധം തീര്‍ക്കാന്‍ മാളില്‍ വെച്ച് മിഥുനെ കണ്ട പ്രതികള്‍ പരസ്യമായി അസഭ്യം പറയുകയും ഓടിവന്ന് നെഞ്ചത്ത് ചവിട്ടുകയുമായിരുന്നു. ‘എടാ ഞങ്ങളെ നിനക്ക് അറിയില്ലേടാ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. മാളിലെ സെക്യൂരിറ്റി ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുന്നതും മര്‍ദ്ദന ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്. ഇത്രയും തെളിവുകള്‍ മുന്നിലുണ്ടായിട്ടും വെറും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. പക്ഷേ പോലീസിനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. ഇതാണ് കേരളാ പോലീസ്.
എസ്.എഫ്.ഐക്കാര്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ കേവലം രണ്ട് വര്‍ഷം മാത്രം ശിക്ഷ ലഭിക്കാവുന്നവയാണ്. എന്നാല്‍ ഇത് കൊണ്ടും തീര്‍ന്നില്ല സഖാക്കളോടുള്ള പോലീസിന്റെ കൂറ്. മര്‍ദ്ദനമേറ്റ മിഥുന്‍ റോയിക്കെതിരെയും വഞ്ചിപ്പൂര്‍ പോലീസ് കേസെടുത്തു. അടി കിട്ടിയ പോലീസുകാരനെ പ്രതിയാക്കിയതിലൂടെ എസ്.എഫ്.ഐക്കാര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുകയാണ് പോലീസ് ചെയ്തത്. സ്വന്തം സേനയിലെ ഒരാളെ തെരുവില്‍ മര്‍ദ്ദിച്ചിട്ടും അതിനെ ന്യായീകരിക്കുന്ന രീതിയില്‍ കൗണ്ടര്‍ കേസെടുത്തത് പോലീസിനുള്ളില്‍ തന്നെ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പോലീസുകാരനെ പിരിച്ചു വിടാനാണ് ഇതെന്നും സൂചനയുണ്ട്.
 
തലസ്ഥാനത്ത് പോലീസ് അസോസിയേഷന്റെ സിറ്റി ജില്ലാ സമ്മേളനം ആവേശത്തോടെ നടക്കുന്നതിനിടെയാണ് ഈ നാണംകെട്ട സംഭവം നടന്നത്. സമാന്തരമായി ഡി.വൈ.എഫ്.ഐ സമ്മേളനവും നടക്കുന്നുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും അസോസിയേഷന്‍ നേതാക്കളും നഗരത്തിലുള്ളപ്പോള്‍ തന്നെ സഹപ്രവര്‍ത്തകന്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും ആരും മിണ്ടിയില്ല. സഖാക്കളെ പേടിച്ച് അസോസിയേഷന്‍ നേതാക്കള്‍ വായടച്ചതോടെ ‘അടി കിട്ടിയാല്‍ കൊണ്ടാളണം’ എന്ന അവസ്ഥയിലാണ് ഇന്ന് താഴെത്തട്ടിലുള്ള പോലീസുകാര്‍.
ഭരണകക്ഷി ഗുണ്ടകളെ തൊട്ടാല്‍ കേസെടുക്കില്ലെന്ന് മാത്രമല്ല, പോലീസുകാരനെതിരെ കേസെടുത്ത് സര്‍ക്കാരിനെ പ്രീതിപ്പെടുത്താനും തയ്യാറാണെന്ന് വഞ്ചിപ്പൂര്‍ പോലീസ് തെളിയിച്ചിരിക്കുകയാണ്. അടിച്ചവര്‍ക്ക് ഇട്ട അതേ വകുപ്പുകളാണ് പോലീസുകാരനെതിരേയും ഇട്ടിരിക്കുന്നത്. രണ്ട് എഫ് ഐ ആറുകളും തമ്മില്‍ വലിയ വ്യത്യാസവുമില്ല. കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യം പോലീസുകാരന്‍ തീര്‍ത്തുവെന്നാണ് ആരോപണം. ഈ എഫ് ഐ ആറിന്റെ പശ്ചാത്തലത്തില്‍ പോലീസുകാരന് ജോലി പോകാനും സാധ്യതയുണ്ട്.
അതിവിചിത്രമാണ് ഈ സംഭവം. പോലീസ് അസോസിയേഷനും ഇതേ കുറിച്ച് പ്രതികരിക്കുന്നില്ല. പോലീസുകാരനും അടിക്കാവുന്ന സ്ഥിതിയിലേക്ക് എസ് എഫ് ഐക്കാര്‍ മാറുകയാണ്. ക്രമസമാധാന പാലനം ഉറപ്പാക്കിയ പോലീസുകാരനെതിരെ പ്രതികാരം തീര്‍ക്കുകയായിരുന്നു എസ് എഫ് ഐക്കാര്‍. പോലീസുകാരനെ വളഞ്ഞിട്ട് തല്ലുന്നത് തൃശ്യങ്ങളില്‍ വ്യക്താണ്. ഇതിനെ പ്രതിരോധിക്കാന്‍ പോലീസുകാരന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നിട്ടും പോലീസുകാരനെതിരെ കേസു വന്നു. എസ് എഫ് ഐക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരനെതിരായ കേസ്.
മിഥുനും സുഹൃത്തുമാണ് മാള്‍ ഓഫ് ട്രാവന്‍കൂറില്‍ എത്തിയത്. ഇത് കണ്ട എസ് എഫ് ഐക്കാര്‍ പിന്നാലെ കൂടുകയായിരുന്നു. വെല്ലുവിളിക്കുകയും ചെയ്തു. ഇതിനിടെ കടയിലേക്ക ഓടിക്കയറി. അതിന് ശേഷമായിരുന്നു ആക്രമണം. എസ് എഫ് ഐക്കാരനെ ഇടിവള കൊണ്ട് ആക്രമിച്ചുവെന്നാണ് എസ് എഫ് ഐക്കാരന്റെ പരാതി. ഇതു കേട്ടാണ് എഫ് ഐ ആര്‍ ഇട്ടത്. പുറത്തു വന്ന ദൃശ്യങ്ങളില്‍ ഇടിവള ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.