“മദ്യത്തിന് പേരിട്ടാൽ സമ്മാനം! ബെവ്‌കോയുടെയും സർക്കാരിന്റെയും നീക്കത്തിന് ഹൈക്കോടതിയുടെ പൂട്ട്! മലബാർ ഡിസ്റ്റിലറി വിവാദത്തിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ബിവറേജ് കോർപ്പറേഷന്റെ (Bevco) കീഴിലുള്ള മലബാർ ഡിസ്റ്റിലറീസ് നിർമ്മിക്കുന്ന പുതിയ മദ്യത്തിന് പേരും ലോഗോയും കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ച മത്സരത്തിന്റെ എല്ലാ തുടർനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലത്തെ കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. സർക്കാർ സ്ഥാപനം തന്നെ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് അബ്കാരി ചട്ടങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

പുതിയ ബ്രാൻഡിക്ക് പേരും ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന തരത്തിലുള്ള പരസ്യങ്ങൾ നേരത്തെ വലിയ വിവാദത്തിന് വഴിതുറന്നിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏജൻസികൾ ഇത്തരത്തിൽ പരസ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ പ്രധാന വാദം.

കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ വിചിത്രമായ വാദമാണ് ബിവറേജ് കോർപ്പറേഷൻ ഉന്നയിച്ചത്. ഇത്തരത്തിലൊരു ബ്രാൻഡി നിർമ്മിക്കുന്നില്ലെന്നും പേരും ലോഗോയും ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ബിവ്‌കോ കോടതിയെ അറിയിച്ചു.എന്നാൽ ബിവ്‌കോയുടെ വാദങ്ങളെ തള്ളി മലബാർ ഡിസ്റ്റിലറീസ് രംഗത്തെത്തിയതോടെ വിഷയം കൂടുതൽ സങ്കീർണ്ണമായി.

വാദങ്ങളിൽ വൈരുദ്ധ്യം പ്രകടമായതോടെ കേസ് വീണ്ടും പരിഗണിക്കുന്നത് വരെ മത്സരവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവെക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.മാർച്ച് 12-ന് ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ഡിസ്റ്റിലറികൾ പുതിയ ബ്രാൻഡുകൾ വിപണിയിലിറക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ പരിധികൾ സംബന്ധിച്ച് ഈ വിധിയിൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.