പാങ്ങോട് സ്വദേശിയായ മനോഹരന്റേതാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള സ്പായെന്ന് റിപ്പോര്‍ട്ട്; ബിജെപി നേതാവ് ഇലക്ഷന്‍ അഫിഡഫിറ്റില്‍ നല്‍കിയ അച്ഛന്‍ പേരും മനോഹരന്‍! സ്പര്‍ശന്‍ സ്പായ്ക്ക് പിന്നിലെ ശക്തിയാര്? 

Spa in TVm

തിരുവനന്തപുരം: നഗരമധ്യത്തില്‍ സെക്രട്ടേറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍ വെല്‍നസ് സ്പാ’ കോര്‍പ്പറേഷന്‍ പൂട്ടിച്ചതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഇപ്പോള്‍ ചെന്നുനില്‍ക്കുന്നത് ബിജെപിയിലെ ഒരു പ്രമുഖ നേതാവിലേക്കാണ്. പാങ്ങോട് സ്വദേശിയായ മനോഹരന്‍ എന്നയാളുടെ പേരിലാണ് സ്പാ ലൈസന്‍സ് എടുത്തിട്ടുള്ളതെങ്കിലും, ഈ പേരിന് പിന്നില്‍ നിഗൂഢതകള്‍ ഏറെയാണെന്നാണ് സൂചന.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഒരു പ്രമുഖ ബിജെപി നേതാവ് തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിതാവിന്റെ പേരായി നല്‍കിയിരിക്കുന്നത് ‘മനോഹരന്‍’ എന്നാണ്. സ്പായുടെ രേഖകളിലുള്ള പാങ്ങോട് സ്വദേശി മനോഹരനും ഈ നേതാവും തമ്മിലുള്ള ബന്ധമെന്തെന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്നത്. ലൈസന്‍സ് രേഖകളില്‍ മനോഹരന്‍ എന്ന പേരാണുള്ളതെങ്കിലും, അവിടെ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇങ്ങനെയൊരാളെ അറിയില്ലെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ബിജെപി നേതാവിന്റെ ബിനാമി ഇടപാടാണോ ഈ സ്പാ എന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ ഈ നേതാവ്, തലസ്ഥാനത്തെ ഔദ്യോഗിക വിഭാഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്.

തിരുവനന്തപുരം മേയര്‍ വി.വി. രാജേഷിനെ ആ സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ ബിജെപിക്കുള്ളില്‍ തന്നെ കരുനീക്കങ്ങള്‍ നടത്തിയ ഒരു മുതിര്‍ന്ന നേതാവുണ്ട്. ആ നേതാവിന്റെ വിശ്വസ്തനാണ് ഇപ്പോള്‍ പൂട്ടിച്ച സ്പായുടെ യഥാര്‍ത്ഥ ഉടമയെന്നാണ് വിവരം. അതുകൊണ്ടുതന്നെ, സ്പാ പൂട്ടിച്ച നടപടി കോര്‍പ്പറേഷന്റെ ഭരണപരമായ നീക്കം എന്നതിലുപരി ബിജെപിക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. സ്വന്തം പാര്‍ട്ടിക്കാരന്‍ നടത്തുന്ന സ്ഥാപനമാണെന്ന് അറിഞ്ഞിട്ടും നിയമലംഘനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച വി.വി. രാജേഷിന്റെ നടപടി പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

സ്പായില്‍ അഭിമുഖത്തിന് എത്തിയ യുവതിയോട് മോശമായി പെരുമാറിയതും അനാശാസ്യത്തിന് പ്രേരിപ്പിച്ചതുമാണ് റെയ്ഡിലേക്ക് നയിച്ചത്. എന്നാല്‍ സ്ഥാപനം പൂട്ടിയതോടെ പരാതിക്കാരി പിന്‍വാങ്ങിയത് അണിയറയിലെ ചരടുവലികള്‍ കാരണമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച പ്രീമിയം വിഭാഗവും ഉണ്ടായിരുന്നു. മസാജ് സെന്റര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തിയായിരുന്നു പ്രവര്‍ത്തനം. റെയ്ഡ് നടന്ന സ്പായ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന നേതാവിനെ രക്ഷിക്കാന്‍ ഉന്നതതല ഇടപെടല്‍ നടക്കുന്നതായി ആക്ഷേപമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാവിന്റെ അച്ഛന്റെ പേരും സ്പാ ഉടമയുടെ പേരും ഒന്നായത് യാദൃശ്ചികമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന ആരോപണം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തുന്ന ഈ ‘യുവ നേതാവിനെ’ സ്പാ വിവാദം എങ്ങനെ ബാധിക്കുമെന്നാണ് നിര്‍ണ്ണായകം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.