സംസ്ഥാനത്തിന്റെ വന്യജീവി ഭേദഗതി ബില്ലിന് കേന്ദ്രം തടയിട്ടേക്കും; രാഷ്ട്രപതിയുടെ തീരുമാനം നിര്‍ണ്ണായകം

ന്യൂഡല്‍ഹി:  വന്യജീവി ശല്യം തടയാന്‍ സംസ്ഥാന നിയമസഭ പാസാക്കിയ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ കേന്ദ്ര-സംസ്ഥാന പോരിലേക്ക് നീങ്ങുന്നു. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണെങ്കിലും, കേന്ദ്ര നിയമത്തിന് വിരുദ്ധമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ ബില്ലിന് അംഗീകാരം നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍.

കേന്ദ്ര അധികാരാതിര്‍ത്തിയിലേക്കുള്ള കടന്നുകയറ്റമായും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായും ഇതിനെ കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നു. വന്യജീവി സംരക്ഷണ നിയമം (1972) അനുസരിച്ച് ഒരു മൃഗത്തെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ കേരളം സമര്‍പ്പിച്ച ബില്ലില്‍ ഈ അധികാരം സംസ്ഥാനത്തിന് വേണമെന്ന വ്യവസ്ഥയുണ്ട്. ഇത് കേന്ദ്ര നിയമത്തിലെ 62-ാം വകുപ്പിന് വിരുദ്ധമാണെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്.

സംസ്ഥാനത്തിന്റെ ബില്ലിനെ എതിര്‍ക്കുമ്പോഴും, വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്കാകുലരാണ്. അതിനാല്‍ തന്നെ, കേന്ദ്രം സ്വന്തം നിലയ്ക്ക് പുതിയ നിയമ നിര്‍മ്മാണം നടത്താനോ അല്ലെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്താനോ സാധ്യതയുണ്ട്. സംസ്ഥാനം ബില്ലില്‍ മുന്നോട്ടുവെച്ച പ്രായോഗിക നിര്‍ദ്ദേശങ്ങളായ കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ്, കുരങ്ങുകളുടെ ജനനനിയന്ത്രണം തുടങ്ങിയവ കേന്ദ്രത്തിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടുത്തിയേക്കും.

ഇത് കര്‍ഷകര്‍ക്ക് ആശ്വാസമാകുമെങ്കിലും, നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. കേരളത്തില്‍ മുന്നൂറോളം പഞ്ചായത്തുകള്‍ വന്യജീവി സംഘര്‍ഷ ബാധിതമായി തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അടുത്ത നീക്കം നിര്‍ണ്ണായകമാകും.  നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എ.കെ. ശശീന്ദ്രനും നിയമ മന്ത്രി പി. രാജീവും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കെ, ഇതിലെ വ്യവസ്ഥകള്‍ കേന്ദ്ര അധികാരാതിര്‍ത്തിയിലുള്ള കടന്നുകയറ്റമാണെന്ന നിലപാടിലാകും കേന്ദ്ര സര്‍ക്കാര്‍ എത്തുക. വനം, വന്യജീവി സംരക്ഷണം എന്നിവ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായ ഒരു സംസ്ഥാന നിയമത്തിന് സാധുതയുണ്ടാകില്ലെന്ന സാങ്കേതിക വശം ചൂണ്ടിക്കാട്ടി കേന്ദ്രം ഇതിനെ എതിര്‍ക്കാനാണ് സാധ്യത. നിലവിലെ കേന്ദ്ര നിയമപ്രകാരം വന്യമൃഗങ്ങളെ കൊലപ്പെടുത്തുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്; എന്നാല്‍ ജനവാസ മേഖലയിലിറങ്ങി ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് കേരളത്തിന്റെ ഭേദഗതി.

1972-ല്‍ സംസ്ഥാന പട്ടികയിലായിരുന്ന വന്യജീവി സംരക്ഷണം പിന്നീട് കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് സത്വരം നടപടിയെടുക്കാന്‍ അധികാരം നല്‍കുക എന്ന നാടിന്റെ പൊതുവായ ആവശ്യമാണ് ബില്ലിലൂടെ ഉയര്‍ത്തുന്നത്. എന്നാല്‍, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായി കേന്ദ്രം വിലയിരുത്തിയേക്കാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.