10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന്‍ കാട്ടുമൃഗങ്ങള്‍ കവര്‍ന്നു; കുടിയേറ്റ മണ്ണില്‍ ‘വന്യ’രാഷ്ട്രീയം; മലയോരം പിടിക്കാന്‍ വന്യജീവി സംഘര്‍ഷം ആയുധമാക്കാന്‍ കോണ്‍ഗ്രസ്

കൊച്ചി: വന്യജീവികള്‍ കാടിറങ്ങുന്നത് കാര്‍ഷിക ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗോദയില്‍ വന്യജീവി സംഘര്‍ഷം മുഖ്യ ആയുധമാക്കാന്‍ യുഡിഎഫ്. കുടിയേറ്റ ജനതയുടെ വോട്ടുകള്‍ നിര്‍ണ്ണായകമായ മലയോര മണ്ഡലങ്ങളില്‍ ഭരണവിരുദ്ധ വികാരത്തിനൊപ്പം വന്യജീവി ആക്രമണങ്ങളും അവയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ബദലുകളും ചര്‍ച്ചയാക്കി അധികാരം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ തന്ത്രം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന്‍ കാട്ടുമൃഗങ്ങള്‍ കവര്‍ന്നുവെന്ന നടുക്കുന്ന കണക്കുകള്‍ക്ക് മുന്നില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍, ഇതൊരു രാഷ്ട്രീയ അതിജീവന പോരാട്ടമായി മാറ്റാനാണ് മുന്നണിയുടെ നീക്കം. സംസ്ഥാനത്ത് 2016 മുതല്‍ 2026 ജനുവരി വരെ 318 പേരാണ് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 25 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനുപുറമെ വനത്തിന് പുറത്ത് പാമ്പുകടിയേറ്റു മരിച്ച 655 പേരുടെ കണക്കുകള്‍ കൂടി നിരത്തി മലയോര മേഖലയിലെ സുരക്ഷാ വീഴ്ച വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് ആയുധമാക്കും.

കാടിന്റെ അതിരുകളില്‍ പടരുന്ന ചോര ചിന്തിയ കഥകള്‍ വോട്ടായി മാറുമെന്ന് കണക്കുകൂട്ടുന്ന യുഡിഎഫിന് പി.വി. അന്‍വറിന്റെ സാന്നിധ്യവും കുണകരമാണ്. നിലമ്പൂര്‍ അടക്കമുള്ള മലയോര മേഖലകളില്‍ അന്‍വര്‍ ഈ വിഷയം നിരന്തരം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ അന്‍വര്‍ കോണ്‍ഗ്രസ് ക്യാമ്പിലാണ്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് മറ്റൊരു പോരാളിയെ കൂടി കിട്ടിയിരിക്കുന്നു. സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇതിനെ ഒരു രാഷ്ട്രീയ മുന്നേറ്റമായി മാറ്റുകയാണ്.

കാട്ടാനയും കാട്ടുപന്നിയും ജനവാസ മേഖലകളില്‍ വിതയ്ക്കുന്ന ഭീതിക്ക് ശാശ്വത പരിഹാരം കാണുന്നതില്‍  ഇടതു സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. 2024-25 കാലഘട്ടത്തില്‍ മാത്രം 1705 പേര്‍ക്ക് പരിക്കേറ്റതും, പത്ത് വര്‍ഷത്തിനിടെ പതിനായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതും ചൂണ്ടിക്കാട്ടി പ്രതിരോധ സംവിധാനങ്ങളുടെ പാളിച്ചകള്‍ ജനങ്ങളിലെത്തിക്കും.

വന്യജീവി നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തുക, നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ബദല്‍ നിര്‍ദ്ദേശങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ച് മലയോരത്തെ ഓരോ സീറ്റും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള മലയോര മേഖലകളില്‍ ഇത്തവണ കാടിന്റെയും കര്‍ഷകന്റെയും പോരാട്ടം വിധി നിര്‍ണ്ണയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടല്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.