ആന്റണി രാജുവിന് താല്‍ക്കാലിക ആശ്വാസം! അടിവസ്ത്രക്കേസില്‍ സെഷന്‍സ് കോടതിയുടെ നിര്‍ണ്ണായക ഇടപെടല്‍! തടവുശിക്ഷ മരവിപ്പിച്ചു

തിവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ ആന്റണി രാജുവിന് താല്‍ക്കാലിക ആശ്വാസം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷം തടവുശിക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മരവിപ്പിച്ചു. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ നടപടി.

കോടതി ശിക്ഷാ വിധി താല്‍ക്കാലികമായി മരവിപ്പിച്ചെങ്കിലും ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി നിലനില്‍ക്കും. കേസില്‍ അന്തിമ വിധി വരുന്നത് വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെ നേരിട്ട അയോഗ്യത ഇതോടെ റദ്ദാക്കപ്പെടില്ല. സെഷന്‍സ് കോടതിയുടെ അന്തിമ വിധി ആന്റണി രാജുവിന് അനുകൂലമാണെങ്കില്‍ മാത്രമേ അയോഗ്യതയില്‍ മാറ്റമുണ്ടാകൂ.

തന്റെ ഭാഗം പൂര്‍ണ്ണമായി കേള്‍ക്കാതെയാണ് മജിസ്ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചതെന്ന് ആന്റണി രാജു അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടക്കത്തില്‍ മൂന്ന് പ്രതികളുണ്ടായിരുന്ന കേസില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് വീഴ്ച പറ്റിയെന്നും അദ്ദേഹം വാദിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ 61 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് കേസ്. 1990 ലാണ് സംഭവം നടന്നത്.

ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ അടിവസ്ത്രം വെട്ടിത്തൈച്ച് ചെറുതാക്കി വിദേശപൗരന് പാകമാകാത്ത രീതിയിലാക്കി കോടതിയില്‍ ഹാജരാക്കി.അടിവസ്ത്രം പ്രതിക്ക് ധരിക്കാന്‍ കഴിയില്ലെന്ന് കണ്ട് ഹൈക്കോടതി സര്‍വലിയെ വിട്ടയച്ചു. പിന്നീട് ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍പ്പെട്ട ആന്‍ഡ്രൂ സഹതടവുകാരനോട് കേരളത്തിലെ ‘അടിവസ്ത്രം വെട്ടിത്തച്ച’ കഥ വെളിപ്പെടുത്തിയതോടെയാണ് ഇന്റര്‍പോള്‍ വഴി വിവരം കേരള പൊലീസിലെത്തുന്നത്.

അന്ന് പ്രതിഭാഗം അഭിഭാഷകന്റെ ജൂനിയര്‍ ആയിരുന്ന ആന്റണി രാജു കോടതി ക്ലര്‍ക്ക് ജോസുമായി ചേര്‍ന്ന് ഈ കൃത്രിമം നടത്തിയെന്നാണ് കേസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.