മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; അഴിമതിക്കാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍! ഒരു ദിവസം രണ്ട് വമ്പന്‍ സ്രാവുകള്‍ വലയില്‍; കൈക്കൂലി വാങ്ങുന്നതിനിടെ എംവിഐയും വിരമിക്കല്‍ തലേന്ന് മുനിസിപ്പല്‍ എഞ്ചിനീയറും കുടുങ്ങി. വെല്‍ഡണ്‍ വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം/കൊച്ചി: കേരളത്തിലെ അഴിമതിക്കാര്‍ക്ക് മേല്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ തുടരുന്നു. ഒരൊറ്റ ദിവസം കൊണ്ട് രണ്ട് വ്യത്യസ്ത ജില്ലകളിലായി രണ്ട് ഉന്നത ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. അഴിമതിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന കര്‍ശന നിലപാടിലേക്ക് വിജിലന്‍സ് മാറുമ്പോള്‍, സര്‍വീസിന്റെ അവസാന ദിവസം പോലും കൈക്കൂലിക്ക് കൈനീട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത് ‘എട്ടിന്റെ പണി’യാണ്.
ചേര്‍ത്തലയില്‍ എംവിഐയും ഏജന്റും കുടുങ്ങി ഡ്രൈവിങ് ടെസ്റ്റ് പാസാക്കാന്‍ ഓരോ തലയ്ക്കും കൃത്യമായ ‘റേറ്റ്’ നിശ്ചയിച്ച് അഴിമതി നടത്തിയിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി. ബിജുവാണ് ആദ്യം കുടുങ്ങിയത്. ഇരുചക്ര വാഹനത്തിന് 300, നാലുചക്രത്തിന് 400 എന്നിങ്ങനെ ഏജന്റ് വഴി പണം പിരിച്ചിരുന്ന ഇയാളെ സ്വന്തം വീട്ടില്‍ വെച്ചാണ് വിജിലന്‍സ് പൊക്കിയത്. കൈക്കൂലി നല്‍കാത്ത സ്‌കൂളുകളിലെ അപേക്ഷകരെ ബിജു മനഃപൂര്‍വ്വം തോല്‍പ്പിക്കുമായിരുന്നു. പരാതി ലഭിച്ചതോടെ വിജിലന്‍സ് വലവിരിച്ചു. ഏജന്റ് ജോസ് പരാതിക്കാരനില്‍ നിന്ന് വാങ്ങിയ 2500 രൂപ ബിജുവിന്റെ വീട്ടിലെത്തിച്ച് കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം ഇരച്ചുകയറി. വീട്ടിലെ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പതിനായിരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിരമിക്കല്‍ വിരുന്നിന് ‘വിജിലന്‍സ്’ വക സ്‌പെഷ്യല്‍! മലപ്പുറം നഗരസഭയിലായിരുന്നു വിജിലന്‍സിന്റെ രണ്ടാമത്തെ സൂപ്പര്‍ നീക്കം. സര്‍വീസില്‍ നിന്ന് ഇന്ന് വിരമിക്കാനിരിക്കുന്ന മുനിസിപ്പല്‍ എഞ്ചിനീയര്‍ പി.ടി. ബാബുവാണ് വിരമിക്കല്‍ തലേന്ന് രാത്രി വിജിലന്‍സ് പിടിയിലായത്. പെന്‍ഡിംഗ് ബില്ലുകള്‍ ഒപ്പിട്ടുനല്‍കാന്‍ കരാറുകാരെ രാത്രിയില്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു ബാബു. എന്നാല്‍ ഇയാള്‍ പണ്ടേ വിജിലന്‍സിന്റെ റഡാറിലായിരുന്നു. രാത്രി 7.30-ന് ഓഫീസിലെത്തിയ വിജിലന്‍സ് സംഘം നാല് കരാറുകാരില്‍ നിന്നായി 74,000 രൂപ കണ്ടെടുത്തു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഹോട്ടലില്‍ ആഡംബര വിരുന്നൊരുക്കി കാത്തിരിക്കവെയാണ് എഞ്ചിനീയര്‍ കുടുങ്ങിയത്. പണികിട്ടിയതോടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ പോലും അനിശ്ചിതത്വത്തിലായി.
അഴിമതിക്കാര്‍ക്ക് ഇനി രക്ഷയില്ല വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം നേരിട്ട് നിരീക്ഷിക്കുന്ന കടുത്ത നീക്കങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം നടക്കുന്നത്. ട്രാപ്പുകള്‍ക്ക് പുറമെ രഹസ്യ നിരീക്ഷണവും ശക്തമാക്കിയതോടെ പല ഉദ്യോഗസ്ഥരും ഭീതിയിലാണ്. അഴിമതിരഹിത സിവില്‍ സര്‍വീസ് ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.