സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ വര്‍ണ്ണാഭമായ തുടക്കം; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; സാംസ്‌കാരിക കേരളം ഇനി അഞ്ചുനാള്‍ പൂരനഗരിയില്‍!

തൃശൂര്‍ : തൃശൂരിനെ കലയുടെ പൂരനഗരിയാക്കി മാറ്റിക്കൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ തുടക്കം. തേക്കിന്‍കാട് മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്തു. കലയെ മതത്തിന്റെയോ ജാതിയുടെയോ കണ്ണിലൂടെ കാണരുതെന്നും മനുഷ്യനെ ഒന്നിപ്പിക്കുന്ന കലയെ ചേര്‍ത്തുപിടിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഉണര്‍ത്തിച്ചു.

കലാകാരന്മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിക്കരുത്. തന്റേതല്ലാത്ത കാരണത്താല്‍ മറ്റൊരു മതത്തില്‍ ജനിച്ചുപോയതിന്റെ പേരില്‍ കലാകാരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.

കഥകളി സംഗീതജ്ഞന്‍ ഹൈദരാലി നേരിട്ട വിവേചനവും, പി. ഭാസ്‌കരന്‍ മാപ്പിളപ്പാട്ടുകള്‍ക്കും വയലാര്‍ ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്കും നല്‍കിയ സംഭാവനകളും മുഖ്യമന്ത്രി അനുസ്മരിച്ചു.ക്രിസ്മസ് കരോളിന് നേരെയുണ്ടായ ആക്രമണങ്ങളെയും സിനിമയിലെ കഥാപാത്രങ്ങളുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

വടക്കുന്നാഥന് ചുറ്റും പൂക്കളുടെ പേരിട്ട 25 വേദികളിലായി 15,000 കൗമാര പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.രാവിലെ 9-ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തിയതോടെ മേളയ്ക്ക് ഔദ്യോഗിക തുടക്കമായി.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് പ്രമുഖ മന്ത്രിമാര്‍, നടി റിയ ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.രക്ഷിതാക്കളല്ല കുട്ടികളാണ് മത്സരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തിയ മുഖ്യമന്ത്രി, വിധിനിര്‍ണ്ണയത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും ആവശ്യപ്പെട്ടു. എന്തെങ്കിലും ക്രമക്കേടുണ്ടായാല്‍ മാത്രം അപ്പീല്‍ വഴി പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.