തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്കുള്ള ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഈ മാസം 25 മുതൽ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ തുക വർദ്ധിപ്പിച്ചതിന് ശേഷം കുടിശികയില്ലാതെ ഓരോ മാസവും വിതരണം ചെയ്യുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി തുക വീട്ടിലെത്തി കൈമാറും.വിവിധ ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്കുള്ള പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.
ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്ക് തുക ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ സംസ്ഥാനം ഇടപെട്ടു. കേന്ദ്രം നൽകേണ്ട വിഹിതമായ 24.21 കോടി രൂപയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. പി.എഫ്.എം.എസ് സംവിധാനത്തിലെ തകരാറുകൾ മൂലം കേന്ദ്ര വിഹിതം വൈകുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാനം വീണ്ടും ആവശ്യപ്പെട്ടു.പെൻഷൻ വിതരണത്തിൽ എൽ.ഡി.എഫ് സർക്കാരുകൾ കൈവരിച്ച പുരോഗതിയും മന്ത്രി വിശദീകരിച്ചു: രണ്ടാം പിണറായി സർക്കാർ ഇതുവരെ 49,433.83 കോടി രൂപ പെൻഷനായി വിതരണം ചെയ്തു. യു.ഡി.എഫ് കാലത്ത് 600 രൂപയായിരുന്ന പെൻഷൻ ഘട്ടംഘട്ടമായി 2,000 രൂപയായി ഉയർത്തി. നിലവിൽ പ്രതിവർഷം 14,500 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിന് ആവശ്യമായി വരുന്നത്. വരാനിരിക്കുന്ന വർഷത്തേക്കും ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കൂട്ടിചേർത്തു.
ശമ്പളവും പെൻഷനും ഒന്നിച്ച് വാങ്ങി; രാമചന്ദ്രൻ കടന്നപ്പള്ളിക്കും എം.ബി രാജേഷിനും എജിയുടെ നോട്ടീസ്


സ്ത്രീ സുരക്ഷയ്ക്ക് പുതിയ കരുത്ത്: കേരള പോലീസിന്റെ ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. സുരക്ഷയ്ക്കായി സ്മാർട്ട് പോളുകളും എ.ഐ ക്യാമറകളും!





