താന്ത്രിക വിധികള്‍ ലംഘിക്കപ്പെട്ടപ്പോള്‍ തന്ത്രി അത് തടയുകയോ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയോ ചെയ്തില്ല; ഗോവര്‍ധനന്റെ വീട്ടിലെ പൂജയും തിരിച്ചടിയായി; തന്ത്രി കണ്ഠരര് രാജീവര് എല്ലാത്തിനും കൂട്ടു നിന്നോ?

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ സന്നിധാനം കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന കോടികളുടെ അഴിമതിയുടെയും ആചാരലംഘനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുമെന്ന് വിലയിരുത്തല്‍. അതിനിടെ സാങ്കേതിക ആരോപണങ്ങളാണ് തന്ത്രിക്കെതിരെ അന്വേഷണ സംഘം ചര്‍ച്ചയാക്കുന്നത്.

2019-ല്‍ ശ്രീകോവില്‍ വാതിലിലെ ദശാവതാരങ്ങള്‍ പതിച്ച കട്ടിളപ്പാളികളും സ്വര്‍ണപ്പാളികളും ഇളക്കിമാറ്റി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ സംഭവത്തില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി എന്നാണ് സൂചന. ദേവന്റെ അനുജ്ഞ വാങ്ങാതെയുള്ള ഈ നടപടിയില്‍ താന്ത്രിക വിധികള്‍ ലംഘിക്കപ്പെട്ടപ്പോള്‍ തന്ത്രി അത് തടയുകയോ ദേവസ്വം ബോര്‍ഡിനെ അറിയിക്കുകയോ ചെയ്തില്ല.

ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോയ ഈ പാളികള്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം ബംഗളൂരുവിലെ ക്ഷേത്രത്തില്‍ പൂജയ്ക്ക് വച്ചു. ഈ ക്ഷേത്രത്തിലെ ചന്ത്രിയും കണ്ഠരര് രാജീവര് തന്നെയായിരുന്നു. പഴയ കൊടിമരം മാറ്റിയപ്പോള്‍ അതിലെ സ്വര്‍ണം പൂശിയ ‘വാജിവാഹനം’ തന്ത്രി സ്വന്തം മഠത്തിലേക്ക് കടത്തിയതായും ആരോപണമുണ്ട്. പടിപൂജ തരപ്പെടുത്തി നല്‍കാനും പട്ടികയില്‍ മുന്‍ഗണന ലഭിക്കാനും തീര്‍ത്ഥാടകരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങുന്നതായും, ദേവസ്വം കൗണ്ടര്‍ വഴി നല്‍കേണ്ട പൂജാസാധനങ്ങള്‍ തന്ത്രിയുടെ മുറിയില്‍ നിന്ന് വലിയ ദക്ഷിണ വാങ്ങി നേരിട്ട് വിതരണം ചെയ്യുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്റെ വീട്ടില്‍ പൂജ നടത്തിയത് നിലവിലെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണെന്ന വെളിപ്പെടുത്തലും പുറത്തുവന്നു. 1903 മുതല്‍ ശബരിമലയില്‍ തന്ത്രി കുടുംബം കൈവശം വെച്ചിരിക്കുന്ന പരമാധികാരം പലപ്പോഴും സാമ്പത്തിക ക്രമക്കേടുകള്‍ക്കായി ദുരുപയോഗം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനായതിനാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റവും നിലനില്‍ക്കും. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്ഐടിക്കുമേല്‍ സമ്മര്‍ദമില്ലെന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.