തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള, വിഗ്രഹക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തീരുമാനിച്ചു. ചാക്കില്‍ പൊതിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടെന്നും പണവുമായി വാഹനം എത്തിയെന്നുമുള്ള ഇദ്ദേഹത്തിന്റെ മുന്‍ മൊഴികളിലെ വൈരുധ്യങ്ങളും അവ്യക്തതയും നീക്കുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. ഡി മണിയേയും കുറ്റ വിമുക്തനാക്കിയിട്ടില്ല.
മൊഴികളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി വ്യവസായിയുടെ ഫോണ്‍ രേഖകളും സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സൈബര്‍ സെല്‍ വിശദമായി പരിശോധിക്കും. ഡിണ്ടിഗല്‍ വ്യവസായി എം.എസ്. മണിയെ (ഡി. മണി) കേന്ദ്രീകരിച്ചുള്ള അന്വേഷണം പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ല. മണി തിരുവനന്തപുരത്ത് എത്തിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്നാണ് നിലവിലെ നിഗമനം.
എന്നാല്‍, മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സംഭവത്തില്‍ നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോയെന്ന കാര്യം പരിശോധിക്കുകയും ആവശ്യമെങ്കില്‍ അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്യും. രഹസ്യമൊഴി നല്‍കാന്‍ പ്രവാസികള്‍ തയ്യാറാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയും പരിശോധനാവിഷയമാകും. ശബരിമല സ്വര്‍ണ്ണ കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായി. കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും ഉണ്ടാകും.
വിരുതുനഗര്‍ സ്വദേശി ശ്രീകൃഷ്ണന്‍, സിം കാര്‍ഡ് നല്‍കിയ ബാലമുരുകന്‍ എന്നിവര്‍ക്ക് സ്വര്‍ണക്കൊള്ളയിലോ വിഗ്രഹക്കച്ചവടത്തിലോ പങ്കുള്ളതായി തെളിവില്ലെന്ന് എസ്.ഐ.ടി വ്യക്തമാക്കി. എന്നാല്‍ ശ്രീകൃഷ്ണന്‍ ഇറിഡിയം തട്ടിപ്പ് കേസില്‍ പ്രതിയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പ്രവാസി വ്യവസായിയുടെ പുതിയ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രാഷ്ട്രീയ ഇടപെടലുകള്‍ എന്നിവയെല്ലാം സമഗ്രമായി വിലയിരുത്തിയ ശേഷം മാത്രമേ കേസില്‍ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ.


ആഗോള അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറസ്റ്റിലേക്ക്? ദ്വാരപാലക ശില്പങ്ങള് മുക്കിയതില്‍ നേരിട്ട് ഇടപെട്ടു; സ്പെഷ്യല്‍ കമ്മിഷണറെ വെട്ടിച്ചത് കൊള്ള മറയ്ക്കാന്‍; എസ്ഐടി കുരുക്ക് മുറുക്കുന്നു





