ഭോപ്പാൽ: മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നാടകീയമായ വഴിതിരിവിലേക്ക്. സത്യവാങ്മൂലത്തിൽ കേസ് വിവരങ്ങൾ ഒളിച്ചുവെച്ചെന്ന പരാതിയെ തുടർന്ന് കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളി. തെലങ്കാനയിലെ ഒരു കോടതിയിലുള്ള ക്രിമിനൽ കേസിന്റെ വിവരങ്ങൾ മീനാക്ഷി മനഃപൂർവ്വം മറച്ചുവെച്ചതായി കാണിച്ച് ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥിയായ മഹേഷ് കേവത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് നിയമസഭാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
മഹേഷ് കേവതിന് വേണ്ടി ഹാജരായ അഭിഭാഷകൻ സങ്കേത് ഗുപ്തയും ഈ വിവരം മാധ്യമങ്ങളോട് പങ്കുവെച്ചു. മധ്യപ്രദേശിലെ മോഹൻ യാദവ് സർക്കാരിലെ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ ആണ് മീനാക്ഷിക്കെതിരെയുള്ള പരാതി റിട്ടേണിങ് ഓഫീസർക്ക് മുൻപാകെ സമർപ്പിച്ചത്.
അതേസമയം, ബിജെപിയുടെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായി രംഗത്തെത്തി. മീനാക്ഷി നടരാജനെതിരെ കേസുകളൊന്നും നിലവിലില്ലെന്നും അവരെ വേട്ടയാടാൻ ബിജെപി കെട്ടിച്ചമച്ച കഥയാണിതെന്നും മധ്യപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് ചൗധരി ആരോപിച്ചു. കോടതിയിൽ നിന്ന് ഒരു കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് മീനാക്ഷിക്ക് ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യക്തമായ മാർഗ്ഗനിർദ്ദേശ പ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ അത് സത്യവാങ്മൂലത്തിൽ കാണിക്കേണ്ടതുള്ളൂ എന്നും നോട്ടീസ് ലഭിച്ച കാര്യം രേഖപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാൽ സാങ്കേതികമായി പത്രിക തള്ളാനാകില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് എം.കെ. സ്റ്റാലിൻ; രാജി സ്വീകരിച്ച് ഗവർണർ; ജനങ്ങൾക്കായി പോരാട്ടം തുടരുമെന്ന് ഡിഎംകെ അധ്യക്ഷൻ
എഐസിസി തെലങ്കാനയുടെ ചുമതല കൂടിയുള്ള മീനാക്ഷി നടരാജന്റെ പത്രിക തള്ളിയ നടപടിയെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ശക്തമായി അപലപിച്ചു. ജനാധിപത്യവിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ മീനാക്ഷിയുടെ വിജയം തടയാൻ ബിജെപി നടത്തിയ ഗൂഢാലോചനയാണിതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലെ തങ്ങളുടെ എംഎൽഎമാരെ ബിജെപി കുതിരക്കച്ചവടം നടത്താതെ കാത്തുസൂക്ഷിക്കുന്ന തിരക്കിലായിരുന്ന കോൺഗ്രസിന്, ഒടുവിൽ മത്സരരംഗത്തുനിന്ന് തന്നെ പുറത്താകേണ്ടി വന്നത് വലിയ തിരിച്ചടിയായി. റിട്ടേണിങ് ഓഫീസറുടെ തീരുമാനത്തിനെതിരെ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മീനാക്ഷിയുടെ പത്രിക തള്ളിയതോടെ ബിജെപിയുടെ മഹേഷ് കേവതിന്റെ വഴി എളുപ്പമായിരിക്കുകയാണ്.


ഇഷ യോഗ കേന്ദ്രത്തിൽ മഹാശിവരാത്രി ആഘോഷം: പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും





