സംസ്ഥാനത്തെ വാഹനങ്ങളില്‍ മോഡിഫിക്കേഷൻ നടത്തുന്നത് സംബന്ധിച്ച നിയമങ്ങളിൽ ഇളവുകള്‍ നല്‍കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകള്‍, അലങ്കാര ലൈറ്റുകള്‍, അധിക സ്പീക്കറുകള്‍ ഉള്‍പ്പെടെ 18 തരത്തിലുള്ള മാറ്റങ്ങള്‍ പ്രത്യേക അനുമതി വാങ്ങാതെ വാഹനങ്ങളിൽ ഉപയോഗിക്കാം എന്നതാണ് ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ.
വാഹനപ്രേമികള്‍ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. വാഹനത്തിന്റെ പുറംഭാഗത്ത് ഇഷ്ടാനുസൃത സ്റ്റിക്കറുകള്‍ പതിക്കാനും, ഉള്ളില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍ ഘടിപ്പിക്കാനും അനുമതി നല്‍കാനാണ് നിർദേശം. എന്നാല്‍ പൊതുമര്യാദയ്ക്ക് വിരുദ്ധമായ ചിത്രങ്ങളോ സന്ദേശങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ല.
സീറ്റ് കവറുകള്‍, ഫ്ലോർ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാർക്കിംഗ് സെൻസർ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയർ തുടങ്ങിയവയും അനുമതിയുള്ള മോഡിഫിക്കേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിമുകളും ഘടിപ്പിക്കാൻ റിപ്പോർട്ടിലെ നിർദേശത്തിലുണ്ട്.
ശബരിമലയില്‍ സിനിമാ ചിത്രീകരണം: പോലീസും ദേവസ്വം ബോര്‍ഡും നേര്‍ക്കുനേര്‍; അനുമതി നല്‍കിയത് എ.ഡി.ജി.പി എന്ന് സംവിധായകന്; ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്
അതേസമയം വാഹനത്തിന്റെ നിറം മാറ്റുക, എൻജിൻ മാറ്റം നടത്തുക, ബോഡിയുടെ രൂപഘടനയില്‍ മാറ്റം വരുത്തുക, ഇന്ധന സംവിധാനം സിഎൻജിയിലേക്കോ ഇലക്‌ട്രിക്കിലേക്കോ മാറ്റുക തുടങ്ങിയ പ്രധാന മാറ്റങ്ങള്‍ക്ക് ആർടിഒയുടെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. നിശ്ചിത ഫീസ് അടച്ച് ആർസി ബുക്കില്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തിയ ശേഷമേ ഇത്തരം മോഡിഫിക്കേഷനുകള്‍ നടത്താനാകൂ.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ചർച്ചകള്‍ക്ക് പിന്നാലെയാണ് ഈ നടപടികള്‍. എന്നാല്‍ റിപ്പോർട്ടിലുള്ള പല നിർദേശങ്ങളും നിലവില്‍ തന്നെ അനുവദനീയമായവയാണെന്നതിനാല്‍ വാഹനപ്രേമികള്‍ക്ക് ഇത് എത്രത്തോളം തൃപ്തികരമാകുമെന്നത് കണ്ടറിയണം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിയന്ത്രണങ്ങള്‍ കാരണം വലിയ രൂപമാറ്റങ്ങള്‍ക്ക് ഇളവ് നല്‍കുക എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണ്. ഇതില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും നേതൃത്വത്തിലുള്ള സർക്കാരാണ്.


കൊല്ലത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ ; മുപ്പത്തിലധികം കുട്ടികൾ ചികിത്സയിൽ





