ആലപ്പുഴ: സംസ്ഥാനത്ത് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ പ്രവചനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിനെതിരെയും കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.പിണറായി സർക്കാർ പാവപ്പെട്ടവർക്കായി ചെയ്ത കാര്യങ്ങൾ വോട്ടായി മാറും. ഏകദേശം 60 ലക്ഷത്തോളം പേർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്.
എക്സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപിയെ ആരും എഴുതിത്തള്ളരുത്. അവർ ഇത്തവണ അക്കൗണ്ട് തുറക്കും. ബിജെപി ജയിച്ചാൽ അത് രാഷ്ട്രീയത്തിൽ ഒരു തിരുത്തൽ ശക്തിയാകും. തിരുവനന്തപുരം ജില്ലയിലായിരിക്കും ബിജെപിക്ക് കൂടുതൽ വിജയസാധ്യതയെന്നും വെള്ളാപ്പള്ളി പ്രവചിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അടുത്ത ദിവസം മുതൽ മുഖ്യമന്ത്രി പദത്തിനായി അടി തുടങ്ങും. ഭരണം കിട്ടുമെന്ന് തോന്നിയപ്പോൾ തന്നെ മുഖ്യമന്ത്രിയാകാൻ വേണ്ടി പലരും മത്സരിക്കുകയാണ്.
കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഇപ്പോൾ പാണക്കാട്ടാണെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിം ലീഗായിരിക്കും. ഉമ്മൻചാണ്ടിയുടെ കാലത്ത് മന്ത്രിമാരെയും വകുപ്പുകളെയും നിശ്ചയിച്ചത് എവിടെ നിന്നാണെന്ന് നമ്മൾ കണ്ടതാണെന്നും അദ്ദേഹം ആരോപിച്ചു.സത്യസന്ധമായ കാര്യങ്ങൾ പറയുമ്പോൾ ആർക്കെങ്കിലും പരിഭവം തോന്നിയിട്ട് കാര്യമില്ലെന്നും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ ഫലം വരാനിരിക്കെ വെള്ളാപ്പള്ളിയുടെ ഈ തുറന്നുപറച്ചിലുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം; കെ.സി. വേണുഗോപാലിനെതിരെ സതീശൻ-ചെന്നിത്തല ക്യാംപുകൾ


മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം; കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്, സംഘര്‍ഷം; ഡിസിസി ഓഫീസിന് നേരെ എസ്എഫ്ഐയുടെ കല്ലേറ്





