കൊച്ചി: കേരളത്തെ പിടിച്ചുലച്ച മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, നടപടികൾ വേഗത്തിലാക്കാൻ കഴിഞ്ഞ ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥൻ തന്നെ നേരിട്ടെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തിരിക്കുന്നത്.
2016-ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത തുക, എസ്എൻഡിപി വഴി സാധാരണക്കാർക്ക് ഉയർന്ന പലിശയ്ക്ക് നൽകി 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രധാന ആരോപണം. പലരും തങ്ങളുടെ പേരിൽ വായ്പയുള്ള വിവരം അറിയുന്നത് ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയപ്പോഴാണ്. ഇല്ലാത്ത ആളുകളുടെ പേരിൽ പോലും രേഖകൾ ചമച്ച് കോടികൾ തട്ടിയെടുത്തെന്ന് വി.എസ്. അച്യുതാനന്ദൻ തന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആദ്യം രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് കോടതിയെ സമീപിക്കുമെന്ന് വി.എസ്. മുന്നറിയിപ്പ് നൽകിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.
വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയായ കേസിൽ ഡോ. എം.എൻ. സോമൻ, കെ.കെ. മഹേശൻ തുടങ്ങി അഞ്ച് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തന്റെ ഭാഗത്ത് തെറ്റില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നുമാണ് കേസിനെക്കുറിച്ച് വെള്ളാപ്പള്ളിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിൽ അന്വേഷണം പുരോഗമിക്കുന്നതോടെ, വരും ദിവസങ്ങളിൽ കേസിൽ നിർണ്ണായക വഴിത്തിരിവുകൾ ഉണ്ടായേക്കും.


ശബരിമല കൊടിമര കേസിൽ ഷാജി കൈലാസും രഞ്ജി പണിക്കരും വിജിലൻസിന് മൊഴി നൽകി! സ്വർണം നൽകിയത് നാണയങ്ങളായെന്ന് താരങ്ങൾ; മോഹൻലാലും സുരേഷ് ഗോപിയും എത്തും; സ്വർണം നൽകിയവരെ തേടി പരസ്യം നൽകാൻ നീക്കം
റാപ്പർ വേടനും എഴുത്തുകാരി നവമിലതയും വിവാഹിതരായി; ഭരണഘടനയെ സാക്ഷിയാക്കി ചടങ്ങുകൾ





