നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഇത്തവണ 79.70 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ എട്ട് മണിക്ക് വരണാധികാരികളുടെ മേൽനോട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇതിനുശേഷം എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

ഇന്ന് വരെ സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ജോലികൾ സുഗമമായി നടത്തുന്നതിനായി 15,465 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവർക്കെല്ലാം ക്യു.ആർ. കോഡ് അടങ്ങിയ പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി 32,301 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫ് ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മെയ് 6 വരെ തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെങ്കിൽ വിജയാഘോഷങ്ങൾക്ക് ആവശ്യമായ നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ തുറക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിന് മാധ്യമങ്ങൾക്ക് അനുമതി നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.