പുണെയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ; ഗതാഗതം തടസ്സപ്പെട്ടത് 4 മണിക്കൂർ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ 65-കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജനരോഷം ഇരമ്പുന്നു. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും നൂറുകണക്കിന് നാട്ടുകാരും ശനിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധത്തെത്തുടർന്ന് മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.

നവാല ബ്രിഡ്ജ് പ്രദേശത്തെ റോഡിൽ കുഞ്ഞിന്റെ മൃതദേഹം വെച്ചുകൊണ്ടായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പ്രതി ഭീംറാവു കാംബ്ലെയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതോടെ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ് ദേശീയപാതയിൽ രൂപപ്പെട്ടത്. ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേസിലെ പ്രതിയായ ഭീംറാവു കാംബ്ലെയെ വെള്ളിയാഴ്ച തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. 1998-ലും 2015-ലും ഇയാൾക്കെതിരെ ലൈംഗിക പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2015-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിന് ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ 2019-ൽ ഇയാൾ ഈ കേസിൽ നിന്ന് കുറ്റവിമുക്തനാവുകയായിരുന്നു.

നിയമത്തിന്റെ പഴുതുകളിലൂടെ പുറത്തിറങ്ങിയ പ്രതി വീണ്ടും ഒരു പിഞ്ചുകുഞ്ഞിനോട് ക്രൂരത ആവർത്തിച്ചത് പോലീസിനും നിയമസംവിധാനങ്ങൾക്കും നേരെ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കേസിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.