സുപ്രസിദ്ധമായ ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം തടവ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വീണ്ടും പരിഗണിക്കാനായി കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. സെൻഗാറിന്റെ ശിക്ഷാ സസ്പെൻഡ് ചെയ്യൽ അപേക്ഷ വേനലവധി തുടങ്ങും മുമ്പ് വീണ്ടും കേട്ട് തീരുമാനമെടുക്കാനാണ് സുപ്രീം കോടതി ബെഞ്ച് ഡൽഹി ഹൈക്കോടതിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ക്രിമിനൽ അപ്പീൽ എത്രയും വേഗം തീർപ്പാക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് “ഭാഗികമായി ശരിയും ഭാഗികമായി തെറ്റുമാണ്” എന്ന് വാദം കേൾക്കുന്നതിനിടെ നിരീക്ഷിച്ച സുപ്രീം കോടതി, നിരവധി വിഷയങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. സെൻഗാറിന്റെ ശിക്ഷ താൽക്കാലികമായി നിർത്തിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെയും സ്റ്റേ ചെയ്തിരുന്നു.
2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടന്നാണ് മുൻ ബി.ജെ.പി നേതാവായ സെൻഗാർ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനും തീവ്രമായ രാഷ്ട്രീയ പരിശോധനയ്ക്കും ഇടയാക്കിയിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ഉന്നാവോയിലെ വസതിയിൽ വെച്ച് സെൻഗാർ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതി.
സെൻഗാറിന്റെ കൂട്ടാളികൾ പോലീസിനെ ഭീഷണിപ്പെടുത്തിയതായി അതിജീവിതയും കുടുംബവും ആരോപണമുന്നയിച്ചതോടെ കേസ് വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായി. ശക്തനായ നിയമസഭാംഗത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച് 2018-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലഖ്‌നൗവിലെ വസതിക്ക് പുറത്ത് അതിജീവിത സ്വയം തീകൊളുത്താൻ ശ്രമിച്ചതിനെത്തുടർന്ന് കേസ് പൊതുജനശ്രദ്ധ ആകർഷിച്ചു. പിന്നീട് സെൻഗാറിന്റെ സഹായികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ഇരയുടെ പിതാവ് സംശയാസ്പദ സാഹചര്യത്തിൽ കസ്റ്റഡിയിൽ മരണപ്പെട്ടതോടെ വിവാദം കൂടുതൽ രൂക്ഷമായി.
2019-ൽ, നീതിയും സാക്ഷികളുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. അതേ വർഷം, റായ് ബറേലിയിലുണ്ടായ റോഡപകടത്തിൽ അതിജീവിതയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും, അവരുടെ രണ്ട് ബന്ധുക്കൾ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ അതിജീവിതയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാക്കുകയും, ഇതിനെത്തുടർന്ന് രാജ്യവ്യാപകമായി കേസിന്റെ പരിശോധന ശക്തമാക്കി.
2019 ഡിസംബറിൽ, ഡൽഹി കോടതി സെൻഗാറിനെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമപ്രകാരം ബലാത്സംഗത്തിന് ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. കോടതി പിഴ ചുമത്തുകയും അതിജീവിതയ്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുകയുമുണ്ടായി . വർഷങ്ങളായി, കേസ് രാജ്യത്തെ ഏറ്റവും രാഷ്ട്രീയമായി സെൻസിറ്റീവ് ആയ ക്രിമിനൽ കേസുകളിൽ ഒന്നായി മാറി, രാഷ്ട്രീയ സ്വാധീനം, ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ സംരക്ഷണം, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കേസ് തുടക്കമായി .


ഓപ്പറേഷൻ നുംഖോർ ; ദുൽഖർ സൽമാന്റെ വാഹനം വീണ്ടും പിടിച്ചെടുത്ത് കസ്റ്റംസ്





