ഒഡീഷ: ഇന്ത്യൻ നാവികസേനയും പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) ചേർന്ന് ഒഡീഷ തീരത്ത് തദ്ദേശീയമായി വികസിപ്പിച്ച നാവിക വിരുദ്ധ കപ്പൽ മിസൈലിന്റെ (NASM-SR) സുപ്രധാനമായ വിക്ഷേപണ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ബംഗാൾ ഉൾക്കടലിൽ നാവികസേനയുടെ ഹെലികോപ്റ്ററിൽ നിന്നാണ് ഈ അത്യാധുനിക മിസൈലുകൾ വിക്ഷേപിച്ചത്.
ഒരേ പ്ലാറ്റ്‌ഫോമിൽ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ട് മിസൈലുകൾ തൊടുത്തുവിടുന്ന ‘സാൽവോ’ വിക്ഷേപണ രീതിയാണ് ഇത്തവണ പരീക്ഷിച്ചത് എന്നത് ഈ ദൗത്യത്തിന്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു. അത്യാധുനിക എയർ-ലോഞ്ച്ഡ് ആന്റി ഷിപ്പ് സിസ്റ്റത്തിന്റെ കരുത്ത് തെളിയിച്ച ഈ പരീക്ഷണം നിശ്ചയിച്ച എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക്കൽ സിസ്റ്റങ്ങൾ, ടെലിമെട്രി എന്നിവയുടെ സഹായത്തോടെ മിസൈലുകളുടെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിച്ചാണ് ഇതിന്റെ വിജയം ഉറപ്പാക്കിയത്. ശത്രുക്കപ്പലുകളുടെ വാട്ടർലൈനിൽ തന്നെ കൃത്യമായി പ്രഹരം ഏൽപ്പിക്കാനുള്ള മിസൈലിന്റെ അസാമാന്യ ശേഷി ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.
ഡൽഹിയിലെ ഹോട്ടലിൽ വൻ തീപിടിത്തം ; 21 മരണം
സോളിഡ് ബൂസ്റ്റർ സാങ്കേതികവിദ്യയിലും ലോംഗ് ബേൺ സസ്റ്റൈനറിലുമാണ് NASM-SR മിസൈൽ പ്രവർത്തിക്കുന്നത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത സീക്കർ സംവിധാനം, ഫൈബർ ഒപ്റ്റിക് ഗൈറോസ്കോപ്പ് അധിഷ്ഠിത ഇനേർഷ്യൽ നാവിഗേഷൻ, റേഡിയോ ആൾട്ടിമീറ്റർ, അത്യാധുനിക ഗൈഡൻസ് അൽഗോരിതങ്ങൾ എന്നിവ ഈ മിസൈലിന് കരുത്തുപകരുന്നു.
കൂടാതെ മിസൈലിന്റെ നിയന്ത്രണത്തിനായി ഹൈ-ബാൻഡ്‌വിഡ്ത്ത് ടു-വേ ഡാറ്റ ലിങ്കും ജെറ്റ്-വേൻ കൺട്രോൾ സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്തും (RCI) മറ്റ് ഡിആർഡിഒ ലാബുകളും സംയുക്തമായാണ് ഈ അത്യാധുനിക മിസൈൽ വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ വ്യവസായ മേഖലയുടെയും സ്റ്റാർട്ടപ്പുകളുടെയും സജീവമായ പങ്കാളിത്തം ഈ മിസൈലിന്റെ ഉൽപ്പാദനത്തിൽ ഇന്ത്യ ഉറപ്പുവരുത്തുന്നുണ്ട്.


ജാഗ്രത! കേരളത്തിൽ പവർ കട്ട് ഭീഷണി; രാത്രിയിൽ നിയന്ത്രണം 30 മിനിറ്റ് വരെ നീണ്ടേക്കാം





