തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുന്നു. പ്രതിദിന ഉപഭോഗം 117 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് രാത്രികാലങ്ങളിൽ 15 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി വാക്കാൽ നിർദ്ദേശം നൽകിയിരിക്കുകയാണ്.
മലബാർ മേഖലയിൽ ഒരാഴ്ച മുൻപ് തന്നെ ഇത്തരം നിയന്ത്രണങ്ങൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ തിരുവിതാംകൂർ, കൊച്ചി മേഖലകളിലും പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചിട്ടില്ലെന്നും നിലവിലെ കടുത്ത പ്രതിസന്ധി മറികടക്കാനുള്ള ചില ക്രമീകരണങ്ങൾ മാത്രമാണ് നടത്തുന്നതെന്നുമാണ് വൈദ്യുതി ബോർഡ് അധികൃതർ നൽകുന്ന വിശദീകരണം.
വരും ദിവസങ്ങളിൽ ചൂട് ഇതേ നിലയിൽ തുടരുകയാണെങ്കിൽ രാത്രികാലങ്ങളിലെ നിയന്ത്രണം മുപ്പത് മിനിറ്റ് വരെ നീട്ടേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സംസ്ഥാനത്ത് നിലവിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് 12 ജില്ലകളിൽ ഉയർന്ന താപനില സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. പവർ ഗ്രിഡിലെ അമിതഭാരം ഒഴിവാക്കുന്നതിനായി രാത്രികാലങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്നും എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. നിയന്ത്രണങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നാണ് വൈദ്യുതി ബോർഡിന്റെ നിലപാട്.


ആഫ്രിക്കയില്‍ വീണ്ടും ഭീതി വിതച്ച് എബോള; കോംഗോയില്‍ രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; മരുന്നില്ലാത്ത അപൂര്‍വ്വ ഇനം വൈറസെന്ന് സ്ഥിരീകരണം
ഗ്രേസ് മാര്‍ക്ക് മാനദണ്ഡം പരിഷ്കരിച്ചു; കായികതാരങ്ങള്‍ക്ക് 100 മാര്‍ക്ക് വരെ, എന്‍.സി.സി.ക്കും എന്‍.എസ്.എസിനും നേട്ടം; എസ് എസ് എല്‍ സി-ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഗ്രേസ് മാര്‍ക്ക്: മാനദണ്ഡങ്ങളില്‍ ഭേദഗതി



